തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമനടപടി നേരിടേണ്ടി വന്നാലും തല്‍ക്കാലം എംഎല്‍എ സ്ഥാനം രാജിവെപ്പിക്കില്ല. ഉപതെരഞ്ഞെടുപ്പുണ്ടായാല്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നേരിടും എന്നാണ് വിലയിരുത്തല്‍. തെളിവുകള്‍ അടക്കം പുറത്തുവന്നതോടെ നിയമനടപടി ഉണ്ടായാലും തന്റെ ഭാഗം തെളിയിക്കേണ്ട ബാധ്യത രാഹുലിന് മാത്രമാണെന്നും നേതൃത്വം അറിയിച്ചിട്ടുണ്ട്. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് എന്ന കടമ്പയും രാഹുലിന് മറികടക്കേണ്ടതുണ്ട്.
വി.ഡി. സതീശന്‍, ഷാഫി പറമ്പില്‍, രാഹുല്‍ മങ്കൂട്ടത്തില്‍... ഒരു ഘട്ടം വരെ കോണ്‍ഗ്രസിലെ കാര്യങ്ങളൊക്കെ തീരുമാനിച്ചിരുന്ന പവര്‍ ഗ്രൂപ്പ്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞപ്പോള്‍ അവിടേക്ക് രാഹുലിനെ കൊണ്ടുവന്നു ഷാഫി. അവിടെയും ആരോപണങ്ങള്‍ ഉണ്ടായെങ്കിലും വി.ഡി. സതീശനും ഷാഫി പറമ്പിലും രാഹുലിനെ പൊതിഞ്ഞു പിടിച്ചു. ഷാഫിയ്ക്ക് ലോക്‌സഭയിലേക്ക് ടിക്കറ്റ് കൊടുത്തപ്പോള്‍ ഷാഫി മുന്നോട്ടുവച്ച ഒരേയൊരു ആവശ്യം രാഹുലിനെ പാലക്കാട് പകരക്കാരനാക്കി മത്സരിപ്പിക്കണമെന്ന് മാത്രമായിരുന്നു.
അതുവരെ ചര്‍ച്ചകളില്‍ ഉണ്ടായിരുന്ന പേരുകള്‍ ഒക്കെ വെട്ടി വി.ഡി. സതീശനും അതിന് യെസ് മൂളി. പാലക്കാട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ഉണ്ടായിട്ടും നേതൃത്വം അനങ്ങാതിരുന്നതും ഈ പവര്‍ ഗ്രൂപ്പിന്റെ ശക്തി അറിയാമായിരുന്നതുകൊണ്ട് മാത്രം. ഒടുവില്‍ പാളയത്തില്‍ തന്നെ പടയുണ്ടായി. രാഹുലിനെതിരെ ഒന്നൊന്നായി ആരോപണങ്ങള്‍. അതും എഐസിസിയുടെ മുന്നില്‍ വരെ തെളിവടക്കം എത്തി.
ഒറ്റരാത്രികൊണ്ട് വീണ്ടും കാര്യങ്ങള്‍ കൈവിട്ടു. പവര്‍ ഗ്രൂപ്പിലെ ചിലരുടെ അറിവോടെ തെളിവുകള്‍ ഓരോന്നായി മാധ്യമങ്ങള്‍ക്ക് മുന്നില്‍. പാളയത്തിലെ പടയുടെ ആദ്യ കടുംവെട്ടില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക പദവിയില്‍ നിന്ന് തെറിച്ചു രാഹുല്‍. ഇന്നലെവരെ ഒപ്പമുണ്ടായിരുന്നവരെല്ലാം കൈയൊഴിഞ്ഞതോടെ രാഹുലിന് നാണംകെട്ട് പടിയിറങ്ങേണ്ടി വന്നു എന്ന് മാത്രവുമല്ല നിയമപരമായി നീങ്ങാന്‍ യാതൊരുവിധ സഹായവും പാര്‍ട്ടിയുടെ പക്ഷത്തുനിന്ന് ഉണ്ടാവില്ലെന്ന അറിയിപ്പും കിട്ടി.
ഉയര്‍ന്ന ആരോപണങ്ങള്‍ക്കൊക്കെ കാരണക്കാരന്‍ രാഹുല്‍ തന്നെ ആയതിനാല്‍ തെളിയിക്കുന്നതും തെളിയിക്കാതിരിക്കുന്നതും രാഹുലിന്റെ മിടുക്കാണെന്നാണ് നേതൃത്വം പറഞ്ഞു വെ്ക്കുകയാണ്. രാഹുലിന്റെ ഏതു പ്രശ്‌നത്തിലും ആദ്യം പ്രതികരിക്കാന്‍ എത്തിയിരുന്ന ഷാഫി പറമ്പിലിന്റെ മൗനം, പിന്നീട് ബീഹാറിലേക്കുള്ള യാത്ര, അതും ഒരു വാക്ക് പോലും മിണ്ടാതെ. അതും അത്ര ശുഭകരമായി കാണുന്നില്ല പാര്‍ട്ടി. പലതവണ രാഹുലിനെ വിലക്കിയതാണെന്ന് അടുപ്പമുള്ളവരോട് പറഞ്ഞു വി.ഡി. സതീശനും ഷാഫി പറമ്പിലും.
കോടതിയും കേസും ആയാലും ഇടപെടേണ്ട എന്നാണ് പൊതുവിലെ ധാരണ. നിലവിലെ അവസ്ഥയില്‍ എംഎല്‍എ സ്ഥാനം രാജിവെപ്പിക്കില്ല. കോണ്‍ഗ്രസിലെ തന്നെ എംഎല്‍എമാരായ എം. വിന്‍സെന്റും എല്‍ദോസ് കുന്നപ്പിള്ളിയും പീഡന ആരോപണം നേരിട്ടപ്പോഴും ഭരണപക്ഷത്തുള്ള എംഎല്‍എ ആയ എം. മുകേഷിനെതിരെ പീഡന പരാതി വന്നപ്പോഴും രാജിവച്ചില്ല എന്നുള്ള മറുവാദമാണ് ഇവിടെ ഉയര്‍ത്തുക. അതും രാഹുലിനെ സംരക്ഷിക്കാന്‍ അല്ല, പാര്‍ട്ടിക്കൊരുക്കുന്ന പ്രതിരോധമാണ്. ഉപതെരഞ്ഞെടുപ്പുണ്ടായാല്‍ തിരിച്ചടി നേരിടും എന്നുള്ള ഭയമുണ്ട് കോണ്‍ഗ്രസിനും യുഡിഎഫിനും.
രാഹുലിന്റെ എംഎല്‍എ സ്ഥാനത്തു നിന്നുള്ള രാജി ആവശ്യപ്പെടാന്‍ അതുകൊണ്ടുതന്നെ ഘടകകക്ഷികളും തയ്യാറാകില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തുടര്‍ഭരണം നേടുമെന്ന് വിലയിരുത്തിയ ഒരു ഘട്ടത്തില്‍ തിരിച്ചടിയായത് സോളാര്‍ വിവാദങ്ങള്‍ ആയിരുന്നു. അതില്‍ ഒരേ ഒരു പരാതിക്കാരി ആയിരുന്നുവെങ്കില്‍ രാഹുലിന്റെ വിഷയം വരുമ്പോള്‍ നിരവധി പേരാണ് പരാതികളുമായി രംഗത്തെത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ അടക്കം ഇത് തിരിച്ചടിയാകുമെന്ന് വിലയിരുത്തുന്നുണ്ട്.
രാഹുല്‍ സ്ഥാനമൊഴിഞ്ഞതോടെ ആസ്ഥാനത്തേക്ക് മൂന്നുപേരുടെ പേരുകളാണ് പരിഗണിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ കൂടിയായ അബിന്‍ വര്‍ക്കി, കെഎസ്‌യു മുന്‍ സംസ്ഥാന പ്രസിഡണ്ട് കെ.എം. അഭിജിത്ത്, യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി ബിനു ചുള്ളിയില്‍ എന്നിവരുടെ പേരുകളാണ് ഉയരുന്നത്.
സംഘടന നടപടിക്രമങ്ങള്‍ അനുസരിച്ചാണെങ്കില്‍ പ്രസിഡണ്ട് സ്ഥാനമൊഴിഞ്ഞാല്‍ രണ്ടാമതായി ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയ ആള്‍ അധ്യക്ഷന്‍ ആകും എന്നാണ്. അങ്ങനെയെങ്കില്‍ അബിന്‍ വര്‍ക്കി പുതിയത് പ്രസിഡന്റ് ആകും. ഈ ചട്ടം പാലിക്കണം എന്നാണ് അബിന്‍ വര്‍ക്കിക്ക് ഒപ്പം ഉള്ളവരുടെ നിലപാട്. ഇത് യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ സെക്രട്ടറി തലത്തിലേക്ക് പരിഗണിക്കാതെ പോയി എന്ന് പരാതി ഉയര്‍ന്ന കെഎം അഭിജിത്തിനു വേണ്ടി ഈ ഗ്രൂപ്പ് ശക്തമായി രംഗത്തുണ്ട്.
എം കെ രാഘവന്‍ എംപി ദേശീയ നേതൃത്വത്തെ കണ്ട് ഈ കാര്യം അറിയിക്കുകയും ചെയ്തു. കടുത്ത കെസിക്കാരനായ ബിനു ചുള്ളിയിലിനാണ് മറ്റൊരു സാധ്യതയുള്ളത്. യൂത്ത്‌കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന്റെ ചര്‍ച്ചാവേളകളില്‍ കെ.സി പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായി പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത് ബിനു ചുള്ളിയിലിനെ ആണ്. ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വവുമായും യൂത്ത് കോണ്‍ഗ്രസിന്റെ നേതാക്കളുമായും ചര്‍ച്ച നടത്തിയ ശേഷമാകും അന്തിമ തീരുമാനത്തിലേക്ക് എത്തുക.