എറണാകുളം: ഹൈവേ നിർമാണത്തിൻ്റെ മറവിൽ സിലിക്ക മണലൂറ്റിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കും പങ്കെന്ന് വ്യക്തമാക്കുന്ന തെളിവുകൾ പുറത്ത്. ഇൻലാൻ്റ് നാവിഗേഷൻ, ഇറിഗേഷൻ വിഭാഗം ഉദ്യോഗസ്ഥർ മണ്ണിന്റെ കെമിക്കൽ അനാലിസിസ് നടത്തിയത് മൂലകങ്ങളെ വേർതിരിച്ച് അറിയാൻ സൗകര്യമില്ലാത്ത പീച്ചി കെറി ലാബിലെന്ന് വ്യക്തമാവുന്ന വിവരാവകാശ രേഖകൾ ന്യൂസ് മലയാളത്തിന് ലഭിച്ചു. വേമ്പനാട് കായലിൽ നിന്നും കായങ്കുളം കായലിൽ നിന്നും ചെളിയെടുക്കുന്നതിന് പകരം സിലിക്ക മണൽ ഊറ്റുന്നതിനെതിരെ വിജിലൻസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഹൈവേ നിർമാണത്തിൻ്റെ മറവിൽ കോടികളുടെ സിലിക്ക മണൽ കടത്തുന്നതായുള്ള വാർത്ത കഴിഞ്ഞ ദിവസമാണ് ന്യൂസ് മലയാളം പുറത്തുവിട്ടത്. വേമ്പനാട് കായലിലേയും കായംകുളം കായലിലേയും ഉപയോഗ ശൂന്യമായ ചെളി എടുക്കാനുള്ള അനുമതിയുടെ മറവിലാണ് തട്ടിപ്പ് നടത്തുന്നത്. അഞ്ച് കോടിയിലധികം രൂപയുടെ സിലിക്ക മണൽ കടത്തിയെന്നാണ് വിജിലൻസിനും ചീഫ് സെക്രട്ടിക്കും ലഭിച്ച പരാതിയിൽ പറയുന്നത്.
ഇറിഗേഷൻ, ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് മണൽ കടത്തുന്നതെന്നും ഇങ്ങനെ എടക്കുന്ന സിലിക്ക മണൽ ചേർത്തലയിലെ ഡീലേഴ്‌സ് ലൈസൻസുള്ള കമ്പിനികളിലും കോയമ്പത്തൂരിലെ ഇടനിലക്കാർക്കും മറിച്ച് വിൽക്കുന്നുണ്ടെന്നും പരാതിയിൽ പറയുന്നുണ്ട്.