തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ തൃശൂർ കോൺഗ്രസിൽ പൊട്ടിത്തെറി. ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്തിന്റെ പരാതി. ജില്ലയിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വൻ വീഴ്ചയുണ്ടായെന്ന് ഷാജി കെപിസിസി നേതൃത്വത്തെ അറിയിച്ചു. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെ നേരിൽ കണ്ട് ഷാജി കോടങ്കണ്ടത്ത് പരാതി നൽകി. ഒല്ലൂർ മണ്ഡലത്തിലെ സ്ഥാനാർഥിയായ ഷാജി കോൺഗ്രസിന്റെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെയാണ് പരാതി നൽകിയത്.
തൃശൂർ കോൺഗ്രസിൽ വലിയ നേട്ടങ്ങൾ ഉണ്ടായിയെന്ന് അവകാശപ്പെടുന്ന സമയത്താണ് തൃശൂർ ഡിസിസിയിൽ പടലപ്പിണക്കത്തിനും കയ്യാങ്കളിക്കും മാറ്റമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ഡിസിസി പ്രസിഡൻ്റിനെതിരെ കെപിസിസി സെക്രട്ടറി പരാതിയായി എത്തുന്നത്. തൃശൂരിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഡിസിസിയുടെയും പ്രസിഡൻ്റിൻ്റെയും ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായതായാണൻ് ഷാജി പരാതിയിൽ പറയുന്നത്. ജില്ലയിലെ തെരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് സമഗ്രമായ അന്വേഷണം വേണം. കേരളത്തിലെ തെരഞ്ഞെടുപ്പ് വിജയത്തിന് ആനുപാതികമായ നേട്ടം തൃശൂരിൽ ഉണ്ടായിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പിനും ഡിസിസിയുടെ പ്രവർത്തനങ്ങളിൽ വലിയ പോരായ്മയാണ് ഉണ്ടായിട്ടുള്ളതെന്നും ഒല്ലൂർ മണ്ഡലത്തിലെ സ്ഥാനാർഥി കൂടിയായിരുന്നു ഷാജി കോടങ്കണ്ടത്ത് കെപിസിസി അധ്യക്ഷന് നൽകിയ പരാതിയിൽ പറയുന്നു.
പുതുക്കാട് മണ്ഡലത്തിലെ സ്ഥാനാർഥിയായ കെ.എം. ബാബുരാജും സമാനമായ വിഷയങ്ങൾ ഉന്നയിച്ച് ഡിസിസി നേതൃത്വത്തിനെതിരെ പരാതി നൽകിയിരുന്നു. രേഖാമൂലം തയ്യാറാക്കിയ പരാതി ബാബുരാജ് കെപിസിസി അധ്യക്ഷന് അയച്ചുനൽകുകയായിരുന്നു