കാസർകോഡ്: യുഡി ക്ലർക്ക് ആശാലത ജീവനൊടുക്കി സംഭവത്തിൽ ആരോപണവുമായി ഭർത്താവ് അജയനും ബന്ധുക്കളും രംഗത്ത്. ജോലിസ്ഥലത്ത് ഒറ്റപ്പെട്ട സാഹചര്യം ഉള്ളതായി ആശ സൂചിപ്പിച്ചിരുന്നുവെന്ന് ഭർത്താവ് അജയൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.
വലിയ പ്രയാസമാണെങ്കിൽ ജോലി രാജിവയ്ക്കാൻ താൻ പറഞ്ഞിരുന്നു. ഭരണമാറ്റത്തോടെ സഹപ്രവർത്തകർ ഉൾപ്പെടെ ഒറ്റപ്പെടുത്തിയതായി ആശക്ക് തോന്നിയിരുന്നു. എല്ലാ കാര്യങ്ങളിലും ആക്റ്റിവായ ആശ ഇങ്ങനെ ചെയ്തത് വിശ്വസിക്കാനാവുന്നില്ലെന്നും അജയൻ പറഞ്ഞു.
കാസർഗോഡ് അതൃകുഴി ഗ്രാമത്തിലെ എല്ലാ കാര്യങ്ങളിലും സജീവമായിരുന്ന ആശാലത ജീവനൊടുക്കിയതിലെ ഞെട്ടലിലാണ് ബന്ധുക്കളും നാട്ടുകാരും. വിഷയത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും എന്താണ് സംഭവിച്ചതെന്ന് വ്യക്തമാവണമെന്നും ബന്ധുക്കളും ആവശ്യപ്പെട്ടു. സഹപ്രവർത്തകരുടെ ഇടയിൽ ഒറ്റപ്പെടൽ ഉണ്ടായെന്ന് ബന്ധുക്കളോട് അടക്കം ആശാലത സൂചിപ്പിച്ചതായും പറയപ്പെടുന്നു. ഇതിലൂടെ ആശാലതയുടെ മരണവുമായി ബന്ധപ്പെട്ട് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ എഡിഎമ്മ നെ ചുമതലപ്പെടുത്തി.
ഇതിനിടെ ആരോപണപ്രത്യാരോപണങ്ങളുമായി ഭരണ പ്രതിപക്ഷ സർവീസ് സംഘടനകൾ രംഗത്തെത്തി. ആശാലതയുടെ മരണം ദൗർഭാഗ്യകരം ആണെങ്കിലും രാഷ്ട്രീയമാക്കുന്നത് ശരിയല്ലെന്നാണ് എൻജിഒ അസോസിയേഷൻ്റെ നിലപാട്. എന്നാൽ സ്ഥലംമാറ്റത്തിൻ്റെ പേരിൽ ജീവനക്കാരെ ബലിയാട് ആക്കുകയാണ് യുഡിഎഫ് സർക്കാർ എന്ന് എൻജിഒ യൂണിയൻ ആരോപിച്ചു.