KERALA

"അർജുൻ ജീവനൊടുക്കിയത് മൊബൈൽ ഗെയിം അഡിക്ഷൻ കൊണ്ടല്ല, ആരോ ഭീഷണിപ്പെടുത്തി"; ദുരൂഹത ആവർത്തിച്ച് കുടുംബം

അർജുൻ്റെ മൊബൈൽ മരണത്തിന് മുൻപ് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്നും കുടുംബം ആരോപിച്ചു

Author : ന്യൂസ് ഡെസ്ക്

എറണാകുളം: വൈപ്പിനിൽ പതിനേഴുകാരന്റെ മരണത്തിൽ ദുരൂഹത ആവർത്തിച്ച് കുടുംബം. മൊബൈൽ ഗെയിം അഡിക്ഷൻ കാരണമല്ല അർജുൻ ജീവനൊടുക്കിയതെന്നും ആരോ ഭീഷണിപ്പെടുത്തിയെന്ന് സംശയിക്കുന്നതായും സഹോദരനും സുഹൃത്തും ന്യൂസ് മലയാളത്തോട് പറഞ്ഞു. അർജുൻ്റെ മൊബൈൽ മരണത്തിന് മുൻപ് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്നും കുടുംബം ആരോപിച്ചു. അർജുന്‍റെ ഇൻസ്റ്റ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നതായി സംശയമുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് അർജുൻ കടലിൽ ചാടി ആത്മഹത്യ ചെയ്തത്. ഒറ്റയ്ക്ക് തൊട്ടടുത്ത കടയിൽ പോലും അർജുൻ പോകാറില്ല. മൂന്ന് കിലോമീറ്റർ ദൂരം നടന്ന് നട്ടുച്ചയ്ക്ക് ബീച്ചിലെത്തിയത് അസ്വാഭാവികമാണ്. അർജുന്‍റെ സ്വഭാവത്തിൽ മാറ്റങ്ങൾ ഉണ്ടായിരുന്നില്ലെന്നും എല്ലാ മരണങ്ങളും ഓൺലൈൻ ഗെയിം അഡിക്ഷന്‍റെ ലേബലിലാക്കരുതെന്നും ബന്ധുക്കൾ പറഞ്ഞു.

ഫുട്ബോൾ കളിക്കാനാണെന്ന് പറഞ്ഞാണ് അർജുൻ വീട്ടിൽ നിന്നിറങ്ങിയത്. പിന്നീട് രാത്രിയായിട്ടും വീട്ടിൽ എത്താത്തതിനെ തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. അമ്മ നൽകിയ മൊഴിയിലാണ് അർജുൻ ഫ്രീ ഫയർ ​ഗെയിം സ്ഥിരമായി കളിക്കാറുണ്ടെന്ന വിവരം ലഭിക്കുന്നത്. അർജുനായി അന്വേഷണം തുടരുന്നതിനിടെയാണ് ചാപ്പ ബീച്ചിൽ നിന്ന് കഴിഞ്ഞ ദിവസം മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളിൽ കുട്ടി കടൽഭിത്തിയുള്ള സ്ഥലത്ത് കൂടെ നടന്നുപോവുന്നത് വ്യക്തമാണ്. മരണത്തിൽ പൊലീസ് അന്വേഷണം പുരോ​ഗമിക്കുകയാണ്.

SCROLL FOR NEXT