തൃശൂർ: വനിത ഗുണ്ടകളെ കാപ്പ ചുമത്തി നാട് കടത്തി. വലപ്പാട് കരയാമുട്ടം സ്വദേശി ചിക്കവയലിൽ വീട്ടിൽ സ്വാതി (28), വലപ്പാട് സ്വദേശി ഈയാനി വീട്ടിൽ ഹിമ (25) എന്നിവരെയാണ് നാടുകടത്തിയത്. വലപ്പാട് പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ ഒരു വർഷത്തനിടെ നാല് ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇരുവരും.
കഴിഞ്ഞ ജൂൺ മാസം മുതൽ കാപ്പാ നിയമപ്രകാരം കൊടുങ്ങല്ലൂർ ഡിവൈഎസ്പി ഓഫീസിലെത്തി ഒപ്പിടണമെന്ന നിർദേശം ഇരുവർക്കും നൽകിയിരുന്നു. ഇതിനിടെയാണ് ഇവർ മരണവീട്ടിലെത്തി അതിക്രമണം കാണിച്ചത്. സംഭവത്തിൽ കേസെടുക്കുകയും ചെയ്തു. മുന്നറിയിപ്പ് നിലനിൽക്കെ വീണ്ടും കേസിൽ പ്രതിയായതോടെയാണ് നാടുകടത്താൻ നടപടി സ്വീകരിച്ചത്. കവർച്ചക്കേസ്, വീടുകയറി ആക്രമണം നടത്തിയ രണ്ട് കേസ്, ഒരു അടിപിടിക്കേസ് തുടങ്ങി നാല് ക്രിമിനൽ കേസുകളാണ് ഇരുവർക്കുമെതിരെയുള്ളത്.
ശനിയാഴ്ചയാണ് റേഞ്ച് ഡിഐജി ഹരിശങ്കർ ഐപിഎസിൻ്റെ ഉത്തരവ് പുറത്തുവന്നത്. വനിതകളെ കാപ്പ കേസിൽ ഉൾപ്പെടുത്തുന്നതും നാട് കടത്തുന്നതും അപൂർവമാണ്. തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ഐപിഎസ് നൽകിയ ശുപാർശയിലാണ് കാപ്പ പ്രകാരമുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.