കോഴിക്കോട്: വലിയങ്ങാടിയിൽ സ്ലാബ് വീണ് മരിച്ചവർക്ക് ധനസഹായം നൽകുമെന്ന് മേയർ ഒ. സദാശിവൻ. മരിച്ചവരുടെ കുടുംബങ്ങൾക്ക് മേയർ ഫണ്ടിൽ നിന്നും ഒരു ലക്ഷവും പരിക്കേറ്റവർക്ക് 50,000 രൂപയും നൽകുമെന്ന് മേയർ പറഞ്ഞു. പഴയ പാസ്പോർട്ട് ഓഫീസ് കെട്ടിടത്തിൽ പുതിയ ലൈസൻസ് അനുവദിക്കരുതെന്ന് കോർപ്പറേഷൻ തീരുമാനിച്ചിരുന്നു. എന്നാൽ അവിടെ പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾ ലൈസൻസില്ലാതെ തുടരുകയായിരുന്നുവെന്ന് മേയർ പറഞ്ഞു.
കാലപ്പഴക്കം വന്ന കെട്ടിടം തകർന്നതിൽ മേയർ സദാശിവൻ വിചിത്ര വിശദീകരണം നൽകി. പഴക്കം ഉണ്ടെന്ന് കണ്ടെത്തിയ ഒരു കെട്ടിടവും അൺ ഫിറ്റാണെന്ന് കോർപ്പറേഷൻ തീരുമാനിച്ചിരുന്നില്ലെന്ന് മേയർ പറഞ്ഞു. അപകടം രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിച്ചുവെന്നും അപകടം നടന്ന കെട്ടിടം അൺഫിറ്റാണെന്ന് എഞ്ചിനീയറുടെ റിപ്പോർട്ടിൽ ഇല്ലെന്നും സദാശിവൻ പറഞ്ഞു. അൺഫിറ്റാണെന്ന് റിപ്പോർട്ട് ചെയ്യാത്തത് സാമൂഹ്യപ്രശ്നം ഒഴിവാക്കാനെന്നും മേയറുടെ വിശദീകരണം.
അതേസമയം, കോഴിക്കോട് നഗര മധ്യത്തിൽ പഴയ പാസ്പോർട്ട് ഓഫീസിന് സമാനമായ നിലയിൽ അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്നത് നിരവധി കെട്ടിടങ്ങൾ ഉണ്ടെന്നാണ് എഞ്ചിനീയറിങ് വിഭാഗം നൽകിയ റിപ്പോർട്ട്. സത്രം ബിൽഡിംഗ്, സെൻട്രൽ മാർക്കറ്റ്, കാരപ്പറമ്പ് മാർക്കറ്റ്, പുതിയങ്ങാടി മാർക്കറ്റ്, ന്യൂ ബസാർ കെട്ടിടം ഉൾപ്പെടെ അപകടവസ്ഥയിൽ ആണെന്നാണ് റിപ്പോർട്ട്.