മീനിൻ്റെ നീളം അളക്കുന്നു Source: News Malayalam 24x7
KERALA

"മത്സ്യത്തിന്റെ നീളം സ്കെയിൽ വച്ച് അളക്കും, ചെറുതെങ്കിൽ തിരിച്ച് കടലിൽ തള്ളണം"; ഫിഷറീസ് നടപടിയിൽ കുടുങ്ങി മത്സ്യത്തൊഴിലാളികൾ

നടപടിയോട് എതിർപ്പില്ലെങ്കിലും വലിപ്പം നോക്കി തരംതിരിച്ച് എങ്ങനെ മത്സ്യം പിടിക്കുമെന്നാണ് ഇവർ ചോദിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: കടലിൽ നിന്ന് മത്സ്യകുഞ്ഞുങ്ങളെ വലയിട്ട് പിടിക്കുന്നത് തടയാൻ കർശന നടപടിയുമായി ഫിഷറീസ് വകുപ്പ്. ബോട്ടുകളിൽ കരയ്ക്കെത്തിക്കുന്ന മത്സ്യങ്ങൾ നിശ്ചിത അളവിൽ ചെറുതാണെങ്കിൽ പിടികൂടിയ മുഴുവൻ മത്സ്യവും കടലിൽ തള്ളിക്കും. ഇതിനൊപ്പം പിഴയും ഈടാക്കും. എന്നാൽ പിടികൂടിയ മത്സ്യം പൂർണമായും കടലിൽ തള്ളുന്നത് മത്സ്യത്തൊഴിലാളികളെയും ബോട്ടുടമകളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.

മത്സ്യ സമ്പത്ത് സംരക്ഷിക്കാനുള്ള നിയമത്തിന്റെ ഭാഗമായുള്ള നടപടിയോട് എതിർപ്പില്ലെന്നാണ് മത്സ്യ തൊഴിലാളികളുടെയും നിലപാട്. പക്ഷേ വലിപ്പം നോക്കി തരംതിരിച്ച് എങ്ങനെ മത്സ്യം പിടിക്കുമെന്നാണ് ഇവർ ചോദിക്കുന്നത്. നിലവിൽ കരയിലെത്തുന്ന വള്ളത്തിൽ നിന്ന് ശേഖരിക്കുന്ന സാമ്പിൾ അളന്നു നോക്കിയാണ് നിയമം ലംഘിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നത്.

പിടികൂടിയ മത്സ്യം മുഴുവനായി കടലിൽ തള്ളാൻ പറയുന്നത് ക്രൂരതയാണെന്ന പരാതിയുമുണ്ട്.  കടലിൽ പോകാനുള്ള ഇന്ധനച്ചിലവ്, തൊഴിലാളികളുടെ കൂലി, എന്നിവയ്‌ക്കൊപ്പം മത്സ്യം കടലിലേക്ക് തള്ളാനുള്ള കൂലിയും ബോട്ടുടമ തന്നെ നൽകണം. ഇതിന് പുറമേ പിഴ കൂടി വരുന്നതോടെ വലിയ നഷ്ടമാണ് സഹിക്കേണ്ടി വരിക.

ചെറിയ മത്സ്യങ്ങൾ വലയിൽ കുടുങ്ങുന്നത് മനപ്പൂർവമല്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. ഉദ്യോഗസ്ഥർ പരിശോധിക്കുമ്പോഴാണ് നിയമ വിധേയമായ വലിപ്പമില്ല എന്നറിയുക. ഓരോ മത്സ്യത്തിനും ചുരുങ്ങിയ വലിപ്പം പറഞ്ഞിട്ടുണ്ട്. മത്തിക്ക് 10 സെന്റി മീറ്റർ, അയലക്ക് 14 സെന്റി മീറ്റർ, ചമ്പാന് 11 സെന്റി മീറ്റർ എന്നിങ്ങനെയാണ് അളവ്. കടലിൽ മത്സ്യം പിടിക്കുമ്പോൾ ഇതെങ്ങനെ ഉറപ്പുവരുത്തും എന്നും ചോദ്യവും ഉയരുന്നുണ്ട്.

പിടികൂടി കരക്കെത്തിക്കുന്ന ഭൂരിഭാഗം മത്സ്യങ്ങൾക്കും ജീവനുണ്ടാവില്ല. ഇവയെ കടലിൽ തിരികെ തള്ളിയിട്ട് എന്ത് കാര്യമെന്നാണ് തൊഴിലാളികൾ ചോദിക്കുന്നത്. കണ്ണൂരിന്റെ തീരത്ത് ഇപ്പോൾ കൂടുതൽ മത്തിയാണ് ഉള്ളത്. കുഞ്ഞൻ മത്തി വലയിൽ കുടുങ്ങാതിരിക്കണമെങ്കിൽ കടലിൽ പോകാതിരിക്കുക എന്നതാണ് ഏക പോംവഴിയെന്ന് മത്സ്യത്തൊഴിലാളികളും ബോട്ടുടമകളും പറയുന്നു. പ്രായോഗിക പ്രശ്നങ്ങൾ ഒന്നും പരിഗണിക്കാതെ നിരോധനത്തിന്റെ പേരിൽ പിടിച്ച മത്സ്യം കടലിൽ തള്ളിക്കുന്ന അധികൃതർ കടലിൽ വൻകിട ബോട്ടുകൾ നടത്തുന്ന ഡബിൾ നെറ്റ് മത്സ്യബന്ധനം തടയാത്തത് എന്തുകൊണ്ടെന്നും മത്സ്യത്തൊഴിലാളികൾ ചോദിക്കുന്നു.

SCROLL FOR NEXT