Source: Files
KERALA

"മത്സ്യത്തൊഴിലാളികളെ പങ്കെടുപ്പിച്ചില്ല"; മുതലപ്പൊഴിയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മന്ത്രി വിളിച്ച യോഗം ഏകപക്ഷീയമെന്ന് ആക്ഷേപം

വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കളക്ടറും മാത്രമാണ് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ വിളിച്ച യോഗത്തിൽ പങ്കെടുത്തത്...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: മുതലപ്പൊഴിയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഫിഷറീസ് മന്ത്രി വിളിച്ച യോഗത്തിൽ മത്സ്യത്തൊഴിലാളികളെ പങ്കെടുപ്പിച്ചില്ല. വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കളക്ടറും മാത്രമാണ് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ വിളിച്ച യോഗത്തിൽ പങ്കെടുത്തത്. മുൻ സർക്കാരുകളുടെ കാലത്ത് മത്സ്യത്തൊഴിലാളികളാണ് പ്രധാന നിർദേശങ്ങൾ മുന്നോട്ട് വച്ചിരുന്നത്.

മഴക്കാലത്ത് സ്ഥിരം അപകടമേഖലയായ മുതലപ്പൊഴിയിൽ മത്സ്യബന്ധന പ്രശ്നങ്ങൾ ചർച്ച ചെയ്യാനായിരുന്നു ഇന്നലത്തെ യോഗം. ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ, ജില്ലാ കളക്ടർ, ഫിഷറീസ്, തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. കഴിഞ്ഞ സർക്കാരുകളുടെ കാലത്തെല്ലാം മുതലപ്പൊഴി വിഷയം ചർച്ചചെയ്യാൻ മത്സ്യതൊഴിലാളി സംഘടന പ്രതിനിധികളെയും ക്ഷണിച്ചിരുന്നു. മത്സ്യത്തൊഴിലാളികളുടെ നിർദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് കാലവർഷം ശക്തി പ്രാപിക്കുന്നതിന് മുൻപ് മുന്നൊരുക്കങ്ങൾ നടത്തിയിരുന്നത്. എന്നാൽ ഫിഷറീസ് മന്ത്രി ഇന്നലെ വിളിച്ച യോഗത്തിൽ സംഘടനാ പ്രതിനിധികളിൽ ആർക്കും ക്ഷണം ഉണ്ടായില്ല. മുതലപ്പൊഴി സമരസമിതി അംഗങ്ങളെയും സംരക്ഷണ സമിതി നേതാക്കളെയും പൂർണമായും ഒഴിവാക്കിയായിരുന്നു യോഗം.

യോഗത്തിൽ പങ്കെടുപ്പിക്കാത്തതിനെതിരെ മത്സ്യത്തൊഴിലാളികളിൽ നിന്ന് വലിയ പ്രതിഷേധമാണ് ഉയരുന്നത്. മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് ഫിഷറീസ് മന്ത്രി മുതലപ്പൊഴി സന്ദർശിക്കുന്നുണ്ട്.

SCROLL FOR NEXT