കണ്ണൂർ: സ്പാകളിൽ ജോലി ചെയ്യുകയായിരുന്ന അഞ്ച് ബംഗ്ലാദേശ് സ്വദേശിനികൾ കണ്ണൂരിൽ അറസ്റ്റിൽ. 5 പേരുടെയും കൈവശമുണ്ടായിരുന്നത് വ്യാജ ആധാർ കാർഡുകളാണെന്ന് പൊലീസിൻ്റെ അന്വേഷണത്തിൽ വ്യക്തമായതോടെയാണ് അറസ്റ്റ് ചെയ്തത്.
സലീന അക്തർ, നസ്മ അക്തർ, തസ്ലിമ, മൊയ്ന, നസ്രിൻ എന്നിവരാണ് പിടിയിലായത്. വ്യാജ ആധാർ കാർഡ് സംഘടിപ്പിച്ചത് ഗുവാഹത്തിയിൽ നിന്നെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. ഒരു ലക്ഷം രൂപയോളം നൽകിയാണ് വ്യാജ ആധാർ ഉണ്ടാക്കിയതെന്നും പിടിയിലായവർ മൊഴി നൽകി.
അതിർത്തി കടന്ന് ഇന്ത്യയിൽ എത്തിയ ഇവർ ആസാം, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിൽ താമസിച്ച ശേഷം ജൂലൈയിലാണ് കണ്ണൂരിലെത്തിയത്. മൈ സ്പാ, ആയുഷ് എന്നീ സ്പാകളിൽ ജോലി ചെയ്തുവരവേയാണ് കേന്ദ്ര ഇൻ്റലിജൻസ് വിവരത്തെ തുടർന്ന് കണ്ണൂർ ടൗൺ പൊലീസ് ഇൻസ്‌പെക്ടർ മഹേഷ് കണ്ടമ്പേത്ത് അഞ്ചുപേരെയും അറസ്റ്റ് ചെയ്തത്. കൂടുതൽ പേർ ഇത്തരത്തിൽ സ്പാകളിൽ ജോലി ചെയ്യുന്നുണ്ട് എന്നാണ് സൂചന. കൂടുതൽ സ്പാകളിൽ റെയ്‌ഡിന് സാധ്യതയുണ്ടെന്നാണ് വിവരം.