തൃശൂർ: ഗുരുവായൂർ നഗരസഭയിലെ ഫുട്ബോൾ പ്രദർശനത്തിന് അനുമതി നൽകി ഹൈക്കോടതി. പ്രദർശനത്തിന് അനുമതി നിഷേധിച്ച പ്രിൻസിപ്പൽ സെക്രട്ടറിയുടെയും മുൻസിപ്പൽ സെക്രട്ടറിയുടെയും നടപടി റദ്ദാക്കി. വിഷയത്തിൽ സർക്കാർ അന്തിമ തീരുമാനം എടുക്കും വരെ പ്രദർശനം തുടരാമെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ അറിയിച്ചു. ഗുരുവായൂർ സ്പോർട്സ് അക്കാദമി നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.
ഗുരുവായൂർ നഗരസഭാ ഹാളിൽ ലോകകപ്പ് ഫുട്ബോൾ സൗജന്യ പ്രദർശനം സംബന്ധിച്ച് ഭരണകക്ഷിയും മുൻസിപ്പൽ സെക്രട്ടറിയും തമ്മിലാണ് തർക്കം. തർക്കങ്ങളെ തുടർന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി ഫുട്ബോൾ പ്രദർശനത്തിന് നേരത്തെ അനുമതി നൽകിയിരുന്നു. എന്നാൽ ഇത് മറികടന്ന് പ്രിൻസിപ്പൽ സെക്രട്ടറി മത്സരങ്ങളുടെ പ്രദർശനം തടഞ്ഞതോടെയാണ് ഗുരുവായൂർ സ്പോർട്സ് അക്കാദമി കോടതിയെ സമീപിച്ചത്.
നഗരസഭ പ്രതിപക്ഷ നേതാവിന്റെ വിയോജന കുറിപ്പിനെ തുടർന്ന് സെക്രട്ടറി മത്സരങ്ങളുടെ പ്രദർശനം തടഞ്ഞത് വിവാദമായിരുന്നു. വിഷയത്തിൽ ഭരണപക്ഷ കൗൺസിലർമാരും സെക്രട്ടറിയും തമ്മിൽ തർക്കവും വാക്കേറ്റവും ഉണ്ടായതോടെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു.