കോട്ടയം: പാലാ സെൻ്റ് തോമസ് കോളേജിലെ പ്രഭാഷണ പരിപാടിയിൽ തനിക്ക് ലഭിച്ച ക്ഷണം മാനേജ്മെൻ്റ് പിൻവലിച്ചെന്ന് 'ദി കാരവൻ' മുൻ എഡിറ്റർ വിനോദ് കെ. ജോസ്. ഇന്ത്യൻ ജനാധിപത്യത്തിൻ്റെ അവസ്ഥ' എന്ന വിഷയത്തിൽ സംസാരിക്കാനായിരുന്നു തന്നെ ക്ഷണിച്ചത്. താൻ ഒരു വിവാദ വ്യക്തിത്വമാണെന്നും, മാനേജ്‌മെൻ്റിനും പ്രിൻസിപ്പലിനും കോളേജിൽ താൻ എത്തുന്നത് താൽപ്പര്യമില്ലെന്ന് അറിയിച്ചെന്നും വിനോദ് കെ. ജോസ് ഫേസ്ബുക്കിൽ കുറിച്ചു.
"കേരളത്തിലെ ഏറ്റവും പഴക്കമുള്ള കോളേജുകളിൽ ഒന്നായ പാലായിലെ സെൻ്റ് തോമസ് കോളേജ്, മുൻ അധ്യാപകൻ്റെ പേരിൽ നടത്തുന്ന വാർഷിക ടി.സി. തോമസ് എൻഡോവ്‌മെൻ്റ് ലെക്ചർ പരിപാടിയിലേക്കാണ് ക്ഷണം ലഭിച്ചത്. ഫെബ്രുവരി അഞ്ചിനായിരുന്നു പ്രഭാഷണം തീരുമാനിച്ചിരുന്നത്. എന്നാൽ ഇന്ന് രാവിലെ ലഭിച്ച സന്ദേശത്തിൽ ഞാൻ ഒരു “വിവാദ വ്യക്തി” ആണെന്നും അതിനാൽ മാനേജ്മെൻ്റിനും പ്രിൻസിപ്പലിനും താൻ ക്യാംപസിൽ വരുന്നതിൽ താൽപ്പര്യമില്ലെന്നും അറിയിച്ചു", വിനോദ് കെ. ജോസ് കുറിച്ചു.
കേരളത്തിലെ ക്രിസ്ത്യൻ സമൂഹത്തിലെ ഒരു വിഭാഗമെങ്കിലും പ്രസക്തവും സുതാര്യവുമായ സംഭാഷണങ്ങൾ തടയുക എന്ന ആർഎസ്‌എസ്-ബിജെപി നിലപാടിനെ പിന്തുടരുന്നു. ഇത് കേരളത്തിൽ ഹിന്ദു വലതുപക്ഷത്തിന് കാലുറപ്പിക്കാൻ സഹായിക്കുന്ന പ്രവർത്തനമാണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.
ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ള വിദ്യാർഥികളുടെ നിലവാരം താഴ്ന്നുപോകുകയാണെന്നത് മാനേജ്മെൻ്റുകളിൽ നിന്ന് പതിവായി കേൾക്കുന്ന പരാതിയാണ്. പക്ഷേ ചോദ്യം വിദ്യാർഥികളുടെ നിലവാരത്തെക്കുറിച്ചു മാത്രമല്ല, കോളേജുകൾ അവരുടെ വിദ്യാർഥികൾക്ക് നൽകുന്ന വിദ്യാഭ്യാസ നിലവാരത്തെക്കുറിച്ചും കൂടിയുള്ളതാണെന്നും വിനോദ് കെ. ജോസ് ചൂണ്ടിക്കാട്ടി.