KERALA

ശബരിമല സ്വർണകൊള്ള: കേസിൽ ജയിലിൽ കിടന്ന അവസാന പ്രതിക്കും ജാമ്യം; കെ.പി. ശങ്കരദാസ് പുറത്തേക്ക്

കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്

Author : ന്യൂസ് ഡെസ്ക്

കൊല്ലം: ശബരിമല സ്വർണകൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസും ജയിലിന് പുറത്തേക്ക്. കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. അറസ്റ്റ് ചെയ്തു 90 ദിവസം പൂർത്തിയായ സാഹചര്യത്തിലാണ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്. കേസിൽ ഒടുവിൽ പുറത്തിറങ്ങുന്ന പ്രതിയാണ് ശങ്കരദാസ്. ഇതോടെ കേസിലെ മുഴുവൻ പ്രതികളും ജയിൽ മോചിതരാകും. നേരത്തെ ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പലതവണ ശങ്കരദാസ് ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല.

ജനുവരി 14നാണ് എസ്ഐടി ശങ്കരദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശില്പ കേസിലും പ്രതിയാണ് ശങ്കരദാസ്. ആരോഗ്യ പ്രശ്നങ്ങൾ ഉള്ള ശങ്കർദാസ് പലതവണ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

കേസിൽ ഇതുവരെയും കുറ്റപത്രം സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. 13 പ്രതികളാണ് ആകെയുള്ളത്. ഇതിൽ 12 പേരെയാണ് എസ്ഐടി അറസ്റ്റ് ചെയ്‌തത്. അതിൽ ഒമ്പത് പേർക്ക് റിമാൻഡ് 90 ദിവസം പൂർത്തിയായി സ്വഭാവിക ജാമ്യവും രണ്ട് പേർക്ക് റിമാൻഡ് കാലയളവിൽ തന്നെ ജാമ്യവും ലഭിച്ചിരുന്നു. കേസിലെ എസ്. ജയശ്രീക്ക് സുപ്രീം കോടതി മുൻ‌കൂർ ജാമ്യം നൽകിയിരുന്നു.

മുരാരി ബാബു, ഡി. സുധീഷ് കുമാർ കെ.എസ് ബൈജു, എ. പത്മകുമാർ, എൻ. വാസു, ഉണ്ണികൃഷ്ണൻ പോറ്റി, പങ്കജ് പണ്ടാരി ഗോവർദ്ധൻ, എൻ. വിജയകുമാർ എന്നിവർക്ക് ആണ് സ്വഭാവിക ജാമ്യം ലഭിച്ചത്. എസ്. ശ്രീകുമാർ, തന്ത്രി കണ്ഠര് രാജീവര് എന്നിവർക്ക് റിമാൻഡിൽ കിടക്കവേ ജാമ്യം നൽകിയിരുന്നു.

SCROLL FOR NEXT