പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിലൂടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കോടികളുടെ നഷ്ടമുണ്ടായെന്ന ഓഡിറ്റ് റിപ്പോർട്ടിൽ പ്രതികരിച്ച് ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് പി.എസ്. പ്രശാന്ത്. നാല് കോടി രൂപ സ്പോൺസർഷിപ്പിലൂടെ ലഭിച്ചു. മൂന്ന് കോടി രൂപ അഡ്വാൻസ് ആയി ദേവസ്വം ബജറ്റിൽ നിന്ന് ചെലവാക്കിയിട്ടുണ്ടെന്നും പ്രശാന്ത് അറിയിച്ചു.
ഏഴ് കോടി രൂപ പദ്ധതിക്കായുള്ള എസ്റ്റിമേറ്റ് ബജറ്റ് തുകയാണ്. എന്നാൽ ഏഴ് കോടി ചെലവാക്കിട്ടില്ലെന്നും പ്രശാന്ത് അറിയിച്ചു. സ്പോൺസർഷിപ്പിലൂടെ ലഭിച്ച നാല് കോടി രൂപ കൊണ്ട് നഷ്ടം നികത്താനാണ് ശ്രമിക്കുന്നത്. അയ്യപ്പ സംഗമത്തിൽ നഷ്ടം ഉണ്ടായില്ല എന്ന് പറയാനാകില്ലെന്നും ഓഡിറ്റ് റിപ്പോർട്ട് പൂർത്തിയാകണമെന്നും പ്രശാന്ത് ആവശ്യപ്പെട്ടു.
ആഗോള അയപ്പ സംഗമം നടത്തിയതിലെ വരവ് ചെലവ് കണക്കുകളിൽ പൊരുത്തക്കേട് ഉണ്ടെന്ന് വ്യക്തമാക്കുന്ന ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. സർക്കാരിൻ്റെയോ ദേവസ്വം ബോർഡിൻ്റെയോ ഫണ്ട് പരിപാടിക്ക് ഉപയോഗിക്കാൻ പാടില്ലെന്ന് ഹൈക്കോടതിയുടെ കർശന നിർദേശം ഉണ്ടായിരുന്നു. എന്നാൽ ബോർഡ് മുൻകൂർ കൊടുത്ത പണത്തിന് തത്തുല്യമായി സ്പോൺസർഷിപ്പ് കിട്ടിയില്ല എന്നും ഓഡിറ്റ് റിപ്പോർട്ടിലുണ്ട്.
സെപ്റ്റംബർ 20 ന് ആണ് സർക്കാരിൻ്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റേയും സംയുക്താഭിമുഖ്യത്തിൽ പമ്പയിൽ ആഗോള അയ്യപ്പ സംഗമം നടത്തിയത്. മുദ്ര വച്ച കവറിൽ ഹൈക്കോടതിയിൽ നൽകിയ റിപ്പോര്‍ട്ടിന്മേൽ ദേവസ്വം ബോര്‍ഡ് മറുപടി നല്‍കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഇത് സംബന്ധിച്ച ഹര്‍ജി 10 ദിവസത്തിന് ശേഷം പരിഗണിക്കാന്‍ മാറ്റി. സ്പോൺസർഷിപ്പ് വഴി 4 കോടി കിട്ടിയിട്ടുണ്ട് എന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. ജയകുമാർ പറഞ്ഞു. എന്നാൽ ചെലവ് അതിലുമേറെ ചെലവായിട്ടുണ്ട് എന്നാണ് പറയുന്നതെന്നും ജയകുമാർ വ്യക്തമാക്കി.
ദേവസ്വം ബോർഡ് അഡ്വാൻസ് ഇനത്തിൽ നൽകിയ എത്ര തുക സംഗമത്തിനായി ചെലവഴിച്ചുവെന്ന് സംബന്ധിച്ച് ദേവസ്വം മന്ത്രി നിയമസഭയിൽ നൽകിയ മറുപടിയിലും വ്യക്തതയില്ല. സ്പോൺസർമാരിൽ നിന്ന് പണം കിട്ടിയപ്പോൾ ദേവസ്വം ബോർഡ് മുൻകൂർ നൽകിയ തുക തിരികെ നൽകി എന്ന് സർക്കാർ പറയുന്നു. പക്ഷേ എത്ര തുകയാണ് ചെലവായതെന്നും തിരികെ നൽകിയതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ ചോദ്യത്തിന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ രേഖാമൂലം നൽകിയ മറുപടിയിലും വ്യക്തമായ ഉത്തരം ഇല്ല.