Source: News Malayalam 24x7
KERALA

"ഡയറക്ടർ ബോർഡിൽ നിന്ന് ഒഴിഞ്ഞത് പരിസരവാസികളുടെ ബുദ്ധിമുട്ട് മനസിലായപ്പോൾ"; ഫ്രഷ് കട്ട് ജനകീയ സമരത്തിന് പിന്തുണയുമായി മുൻ ഡയറക്ടർ

ഫ്രഷ് കട്ടുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും ഹബീബ് തമ്പി

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: താമരശേരി ഫ്രഷ് കട്ടിനെതിരായ സമരത്തിന് പിന്തുണയുമായി ഫ്രഷ് കട്ട് മുൻ ഡയറക്ടറും കോൺഗ്രസ് നേതാവുമായ ഹബീബ് തമ്പി. പരിസരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാകുന്നു എന്ന് മനസിലായപ്പോഴാണ് ഡയറക്ടർ ബോർഡിൽ നിന്ന് ഒഴിഞ്ഞത്. താമരശേരി പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന കാലത്ത് ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും ഹബീബ് തമ്പി ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

ഫ്രഷ് കട്ടും എൻ്റെ നിലപാടും

2019ൽ കട്ടിപ്പാറ പഞ്ചായത്തിൽ ആരംഭിച്ച ഫ്രഷ് കട്ട് ഓർഗാനിക് ലിമിറ്റഡ് കമ്പനിയിലെ തുടക്കക്കാരായ ഡയരക്റ്റർമാരിൽ ഞാനും ഒരു അംഗമായിരുന്നു. അക്കാലത്ത് പരിസര മലിനീകരണം ഉണ്ടാക്കുന്ന കോഴിവേസ്റ്റ് നാടിനും നാട്ടുകാർക്കും ഏറെ പ്രയാസം ഉണ്ടാക്കുന്നതും, ജലാശയങ്ങൾ മലിനമാക്കപ്പെടുന്നതും നിത്യസംഭവങ്ങളായിരുന്നു.താമരശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് പദവിയിൽ ഇരുന്ന കാലത്ത് നിരവധി പരാതികൾ എനിക്കും ലഭിച്ചിരുന്നു. ലോകം തന്നെ മാറിയപ്പോൾ ഇത്തരത്തിലുള്ള ന്യൂതനമായ ആശയങ്ങൾ, നമ്മുടെ പ്രദേശത്ത് ആധുനിക രീതിയിൽ സംസ്ക്കരിക്കുന്ന ഒരു യൂണിറ്റ് തുടങ്ങുതിനെ കുറിച്ച് ഫ്രഷ് കട്ട് ടിം എന്നെ ഒരു ബിസിനെസ്സ് പ്രൊപ്പോസലുമായി ബന്ധപ്പെട്ടപ്പോൾ അത് ആവശ്യമാണെന്ന് തോന്നുകയും ഞാൻ സഹകരിക്കാമെന്ന് അവരോട് പറയുകയും, ചെയ്തു. എന്നാൽ ഫാക്റ്ററിയുടെ പരിസരവാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് ബോധ്യമായതിനാൽ ബന്ധപ്പെട്ട സ്ഥാപനത്തിൽ എൻ്റെ ഷയർ ഒഴിവാകുകയും ചെയ്തു.2024 ജൂലൈ മാസം മുതൽ പ്രസ്തുത സ്ഥാപനവുമായി എനിക്ക് യാതൊരു ബന്ധവുമില്ല.

പൊതു പ്രവർത്തകൻ എന്ന നിലയിൽ ജനങ്ങൾ അഭിമുഖീകരിക്കുന്ന വിഷയങ്ങളിൽ കഴിഞ്ഞ കാലങ്ങളിൽ അവരോടൊപ്പം ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്. പൊയിലങ്ങാടി ക്വാറി സമരം, ബഫർസോൺ സമരം, ഗയിൽ സമരം, കസ്തൂരി സമരം, പൗരത്വ സമരം, കർഷക സമരം ഉൾപ്പെടെയുള്ള സമരങ്ങളിൽ പങ്കെടുക്കുകയും ജയിൽവാസം ഉൾപ്പെടെ കേസുകളും എൻ്റെ പേരിൽ ഇപ്പോഴും ഉണ്ട്.

ജനങ്ങളുടെ ആരോഗ്യത്തിനും പരിസര മലിനീകരണത്തിനും പ്രശ്നം പരിഹരിക്കുന്നത് വരെ സമരസമിതിയുടെ മുൻനിരയിൽ, ഇരകളോടൊപ്പം ഉണ്ടാകുമെന്ന് അറിയിക്കുന്നു.

SCROLL FOR NEXT