കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറും പുറത്തേക്ക്. ദ്വാരപാലക കേസിൽ ജാമ്യം അനുവദിച്ച് കോടതി. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. സ്വാഭാവിക ജാമ്യമാണ് കോടതി അനുവദിച്ചത്. കട്ടിളപ്പാളി കേസിൽ നേരത്തെ തന്നെ ജാമ്യം ലഭിച്ചിരുന്നതിനാൽ ഇന്ന് തന്നെ എ. പത്മകുമാറിന് ജയിലിൽ നിന്നും പുറത്തിറങ്ങാൻ കഴിയും. സ്വർണക്കൊള്ള കേസിൽ ജാമ്യം കിട്ടി പുറത്തേക്കുന്ന വരുന്ന എട്ടാമത്തെ പ്രതികൂടിയാണ് എ. പത്മകുമാർ.
90 ദിവസത്തെ റിമാൻഡ് പൂർത്തിയായതോടെയാണ് ദ്വാരപാലക കേസിലും ജാമ്യ ഹർജി നൽകിയത്. എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തത് കൂടി ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യാപേക്ഷ. രണ്ടാമത്തെ കേസുകളും ജാമ്യം ലഭിച്ച പത്മകുമാർ ഇന്ന് ജയിൽ മോചിതനാകും. കേസിലെ ഏഴ് പ്രതികൾ ഇതിനോടകം ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു.
ഒന്നാം പ്രതി ഉണ്ണി കൃഷ്ണൻ പോറ്റി അടക്കം അഞ്ച് പേർക്ക് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. രണ്ട് പേര്‍ക്കാണ് സാധാരണ ജാമ്യം അനുവദിച്ചത്. ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി, മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാര്‍, മുന്‍ പ്രസിഡന്‍റും കമ്മീഷണറുമായ എന്‍. വാസു, മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ എസ്. ശ്രീകുമാര്‍ എന്നിവര്‍ക്ക് സ്വാഭാവിക ജാമ്യവും തന്ത്രി കണ്ഠരര് രാജീവര്, മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ.എസ്. ബൈജു എന്നിവര്‍ക്ക് സാധാരണ ജാമ്യവുമാണ് കോടതി അനുവദിച്ചത്.