ശബരിമലയിൽ അയ്യപ്പൻ്റെ പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കാൻ അനുമതി ലഭിച്ചെന്നറിയിച്ച് സ്വകാര്യ വ്യക്തി പണസമാഹരണം നടത്തുന്നത് തടഞ്ഞ് ഹൈക്കോടതി. തമിഴ്‌നാട്ടിലെ ഈ റോഡിലുള്ള ലോട്ടസ് മൾട്ടിസ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ ചെയർമാനാണ് പണപ്പിരിവ് നടത്തിയത്.
അയ്യപ്പൻ്റെ പഞ്ചലോഹ വിഗ്രഹം ക്ഷേത്രാങ്കണത്തിൽ സ്ഥാപിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് അനുമതി നൽകിയിട്ടുണ്ടെന്ന് പറഞ്ഞ് ലോട്ടസ് മൾട്ടിസ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ ചെയർമാൻ ഡോ. ഇ. കെ. സഹദേവനാണ് പണപ്പിരിവ് തുടങ്ങിയത്.
ഇതിനായി ക്യൂആർ കോഡ് സഹിതം നോട്ടീസ് പ്രചരിപ്പിച്ചിരുന്നു. ഇതിനിടെ ശബരിമല എക്സിക്യൂട്ടീവ് ഓഫീസറുടെ വിശദീകരണം കോടതി തേടിയിരുന്നു. പണസമാഹരണത്തിന് നോട്ടീസ് നൽകിയിട്ടില്ലെന്നായിരുന്നു ദേവസ്വം ബോർഡ് അഭിഭാഷകനും കോടതിയെ അറിയിച്ചത്. തുടർന്ന് ഇതുസംബന്ധിച്ച് ഫയലുകൾ സമർപ്പിക്കാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്. കോടതി നാളെയും ഹർജി പരിഗണിക്കും.
ക്ഷേത്രാങ്കണത്തിൽ വിഗ്രഹം വയ്ക്കാൻ ആർക്കും അനുമതി നൽകിയിട്ടില്ലെന്നും ഇതിൻ്റെ പേരിൽ പണപ്പിരിവ് നടത്താനാകില്ലെന്നും വ്യക്തമാക്കുന്ന അറിയിപ്പ് വെർച്ച്വൽ ക്യൂ പ്ലാറ്റ്‌ഫോമിൽ പരസ്യപ്പെടുത്താനും കോടതി തിരുവിതാംകൂർ ദേവസ്വം ബോർഡിന് നിർദേശം നൽകി. ശബരിമല സ്പെഷ്യൽ കമ്മിഷണരുടെ റിപ്പോർട്ട് പ്രകാരം സ്വമേധയാ എടുത്ത ഹർജിയാണ് ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് എസ്.മുരളീ കൃഷ്ണ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് പരിഗണിക്കുന്നത്.