Source: News Malayalam 24x7
KERALA

സ്ത്രീകളുടെ സൗജന്യയാത്രയ്ക്ക് പേര് 'പ്രിയദർശിനി'; ജൂൺ 15 മുതൽ ഓർഡിനറി ബസുകളിൽ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിലാകും സൗജന്യയാത്ര നടപ്പിലാക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു....

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. 'പ്രിയദർശിനി' എന്ന പേരിലാകും പദ്ധതി നടപ്പിലാക്കുക. ട്രാൻസ്ജെൻഡേഴ്സിനും സൗജന്യമായി യാത്ര ചെയ്യാം. ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിലാകും സൗജന്യയാത്ര നടപ്പിലാക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

പദ്ധതി നടപ്പിലാക്കുന്നതിലൂടെ ഒരു മാസം സർക്കാരിന് 70 കോടിയോളം ബാധ്യതയുണ്ടാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സൗജന്യയാത്രയെ തുടർന്ന് 750- 800 കോടിയോളം വരുമാനക്കുറവ് കെഎസ്ആർടിസിക്ക് ഉണ്ടാകും. ഈ തുക സർക്കാർ കെഎസ്ആർടിസിക്ക് നൽകും. 1500 കോടിയോളം രൂപ നിലവിൽ കെഎസ്ആർടിസിക്ക് ശമ്പളവും പെൻഷനുമായി നൽകുന്നുണ്ട്. ഇതിനൊപ്പമായിരിക്കും ഈ തുക കൂടി നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആറ് മാസത്തിനുള്ളിൽ വരുമാനം വർധിപ്പിക്കാൻ കെഎസ്ആർടിസിക്ക് നിർദേശം നൽകിയിട്ടുണ്ട്. രണ്ടാംഘട്ടം ആലോചിക്കുക കെഎസ്ആർടിസിയുടെ നില മെച്ചപ്പെടുത്തിയ ശേഷമാകും. എല്ലാ മാസവും അവലോകനം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, മലബാർ മേഖലയിലെ ഓർഡിനറി ബസുകൾ സംബന്ധിച്ച ചോദ്യത്തിന് മുഖ്യമന്ത്രി കൃത്യമായ മറുപടി നൽകിയില്ല. ഓർഡിനറി ബസുകൾ കുറവായ മലബാറിൽ ഗുണം ചെയ്യുമോ എന്ന ചോദ്യത്തിനാണ് ഒഴിഞ്ഞുമാറൽ.

ബി. അശോകിൻ്റെ നിയമനം സംബന്ധിച്ച് ഐഎഎസ് കേഡർമാരുടെ രാഷ്ട്രീയ പശ്ചാത്തലം അന്വേഷിച്ചാണോ പോകുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഐഎഎസ് കേഡർമാരുടെ എണ്ണം വളരെ കുറവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് യുഡിഎഫ് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എടുക്കാത്ത തീരുമാനത്തിലാണ് വാർത്ത വരുന്നത്. പദ്ധതി അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച സർക്കാർ മന്ത്രിസഭ പോലും അറിയാതെ ഒപ്പുവച്ചതിനെയാണ് ഞങ്ങൾ എതിർത്തത്. ഒപ്പുവച്ച സർക്കാരിൻ്റെ തുടർച്ചയായതിനാൽ പരിശോധിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

SCROLL FOR NEXT