ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടകനായ പരിപാടിയിൽ നിന്ന് വിട്ടുനിന്ന് മുതിർന്ന സിപിഐഎം നേതാവ് ജി. സുധാകരൻ. ആലപ്പുഴ തോട്ടപ്പള്ളി നാലുചിറ പാലത്തിന്റെ ഉദ്ഘാടന പരിപാടിയിൽ നിന്നുമാണ് സുധാകരൻ വിട്ടുനിന്നത്. പരിപാടിയിൽ ജി. സുധാകരനെ ഉൾപ്പെടുത്തി പോസ്റ്ററും നോട്ടീസുമിറക്കിയിരുന്നു. നാലര വർഷത്തിന് ശേഷം ആദ്യമായാണ് സർക്കാർ പരിപാടിയിൽ ജി. സുധാകരനെ ഉൾപ്പെടുത്തിയത്. മന്ത്രി മുഹമ്മദ് റിയാസ് ആണ് പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ചത്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് അമ്പലപ്പുഴ എംഎൽഎയും പൊതുമരാമത്ത് മന്ത്രിയുമായിരുന്ന ജി. സുധാകരൻ മുൻകൈയെടുത്താണ് തോട്ടപ്പള്ളി നാലുചിറപാലം നിർമാണത്തിന് പദ്ധതി തയ്യാറാക്കുകയും 50 കോടി രൂപ അനുവദിക്കുകയും ചെയ്തത്. എന്നാൽ, കഴിഞ്ഞ നാലര വർഷത്തിനിടെ നഗരത്തിലെ നാൽപ്പാലമുൾപ്പെടെ ജി. സുധാകരന്റെ കാലത്ത് തുടക്കമിട്ട നിരവധി പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങുകളിൽ സുധാകരനെ അവഗണിച്ചിരുന്നു.
അതേസമയം, നാലുചിറ പാലം യാഥാർഥ്യമാക്കിയ ജി. സുധാകരന് ഉദ്ഘാടനത്തോടനുബന്ധിച്ച് നാട്ടുകാരുടെ നേതൃത്വത്തിൽ സ്വീകരണ പരിപാടി ആസൂത്രണം ചെയ്തിരുന്നു. നാലുചിറ പാലത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ താൻ പങ്കെടുക്കുമോയെന്നത് പ്രസക്തമല്ലെന്ന് ജി. സുധാകരനും പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രിയാണ് പാലം ഉദ്ഘാടനം ചെയ്യുന്നത്. ബാക്കി കാര്യങ്ങൾ അറിയില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.