ആലപ്പുഴ: കോൺഗ്രസ് പ്രവർത്തകർ തനിക്ക് വേണ്ടി ആത്മാർഥമായി പ്രവർത്തിക്കുന്നുവെന്ന് ജി. സുധാകരൻ. കോൺഗ്രസ് പിന്തുണ അറിയിച്ചുവെന്നും ജനകീയ സ്വാതന്ത്ര സ്ഥാനാർഥിയായി താൻ മത്സരിക്കുമെന്നും സുധാകരൻ അറിയിച്ചു. ചുവരെഴുത്ത് വേണ്ട എന്നു പറഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പ് കോൺവെൻഷന് മുൻകൈ എടുക്കില്ല, പ്രസംഗിക്കാൻ വിളിച്ചാൽ പോകും. ചേർത്തലയിൽ പോയി പ്രസാദിനെതിരായി താൻ പ്രസംഗിക്കുമെന്നും സുധാകരൻ പറഞ്ഞു.
തന്നെ ആരും കമ്മ്യൂണിസം പഠിപ്പിക്കാൻ വരേണ്ടെന്നും സുധാകരൻ പറഞ്ഞു. ആറാം തവണ മത്സരിക്കുന്ന ആരിഫിന് പാർലമെന്ററി വ്യാമോഹം അല്ലെ, എകെജി മരണം വരെ പാർലമെന്റിലായിരുന്നുവെന്നും സുധാകരൻ പറഞ്ഞു. അതേസമയം പാർട്ടിയിൽ നിന്നും പുറത്താക്കിയവർക്കെതിരെ വീഡിയോയുമായി ജി. സുധാകരൻ രംഗത്തെത്തി. പുറത്താക്കിയവർ താൻ ജനഹൃദയങ്ങളിലാണെന്ന് അറിഞ്ഞില്ലെന്ന് വ്യക്തമാക്കുന്ന കാർട്ടൂൺ എഐ വീഡിയോയാണ് പങ്കുവച്ചത്.
പാർട്ടി വിട്ടിറങ്ങിയ ജി. സുധാകരനെ മുഖ്യമന്ത്രി പിണറായി വിജയൻ ന്യൂസ് മലയാളം ക്രോസ് ഫയറിൽ കടന്നാക്രമിച്ചിരുന്നു. സുധാകരൻ സ്വീകരിച്ചത് സാധാരണ മനുഷ്യന് നിരക്കാത്ത വഞ്ചനാപരമായ നിലപാടാണ്. മൂന്ന് തവണ ഫോൺ വിളിച്ചിട്ടും അദ്ദേഹം ഫോൺ എടുത്തില്ല. മുഖ്യമന്ത്രി വിളിച്ചെന്ന് ജില്ലാ സെക്രട്ടറി വഴി അറിയിച്ചിട്ടും കോൾ വന്നില്ലെന്ന് കള്ളം പറഞ്ഞു. സുധാകരന്റേത് മുൻകൂട്ടി തീരുമാനിച്ച നീക്കമെന്നും മുഖ്യമന്ത്രി ന്യൂസ് മലയാളം ക്രോസ് ഫയറിൽ പറഞ്ഞു.