ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് ജി. സുധാകരൻ. തന്നെ വർഗവഞ്ചകൻ എന്ന് പറയുന്നത് നാലഞ്ച് പേർ മാത്രമാണ്. അതിൽ ഒന്നാമനാണ് പിണറായി വിജയൻ. കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ നിന്നും മുഖ്യമന്ത്രി വ്യതിചലിച്ചെന്നും, തേങ്ങ ഇല്ലാത്ത തൊണ്ടു പോലെയായി അദ്ദേഹം മാറിയെന്നും സുധാകരൻ പറഞ്ഞു. ന്യൂസ് മലയാളം ക്രോസ് ഫയറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിണറായി വിജയന് ഒരു നിഘണ്ടു ഉണ്ട്. എന്നാൽ ആ നിഘണ്ടു എന്റെ കയ്യിൽ ഇല്ല. കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ നിന്ന് പിണറായി അകന്നു. പിണറായി പണ്ടും പ്രത്യയശാസ്ത്രം പറഞ്ഞിട്ടില്ല. തെറ്റുകളെയും തെറ്റുകാരെയും മാത്രം ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി. ആക്ഷേപത്തിന് നേതൃത്വം കൊടുക്കുന്നത് അദ്ദേഹമാണ്. ചെറ്റത്തരം എന്നാണ് പറയുന്നത്. ഒരാളെ ചീത്ത പറഞ്ഞ് ഇല്ലാതാക്കാൻ പറ്റുമോ എന്നും ജി. സുധാകരൻ ചോദിച്ചു.
"ഞാൻ പാർട്ടിയിൽ നിന്ന് ആരെയും അടർത്തിയെടുത്തിട്ടില്ല. ആരോടും എന്റെ ഒപ്പം വരേണ്ട എന്നാണ് പറഞ്ഞത്. ജീവിത പോരാട്ടമാണ് എന്റെ ധൈര്യം. ചിലപ്പോൾ ഇങ്ങോട്ട് പ്രതികരിക്കുന്നത് മോശമാവുമ്പോൾ തിരിച്ചുള്ള പ്രതികരണത്തിനും മൂർച്ച കൂടും. ഞാൻ പിണറായിയെ ഇതുവരെ തള്ളി പറഞ്ഞിട്ടില്ല. പക്ഷെ ഒരു കമ്മ്യൂണിസ്റ്റ് പറയാൻ പാടില്ലാത്തതാണ് പിണറായി പറഞ്ഞത്. പലപ്പോഴും തെറ്റ് ചെയ്യുന്നവരെ ന്യായീകരിക്കുന്നു. എന്നെ മുഖ്യമന്ത്രി വിളിച്ചെന്നു പറയുന്നതിന് രണ്ടാഴ്ച മുന്നേ ഞാൻ അങ്ങോട്ട് വിളിച്ച് കാണണമെന്ന് പറഞ്ഞിരുന്നു. നോക്കിയിട്ട് പറയാമെന്നാണ് മറുപടി പറഞ്ഞത്. പിന്നെ ഒരു വിവരവും ഉണ്ടായിട്ടില്ല", ജി. സുധാകരൻ്റെ വാക്കുകൾ.