ആലപ്പുഴ: സിപിഐഎം ഒരിക്കലും നന്നാകില്ലെന്ന് ജി. സുധാകരൻ എംഎൽഎ. സിപിഐഎമ്മിന് ഇപ്പോൾ മാക്സിസം ഇല്ല. ആലപ്പുഴ നഗരസഭയിലെ സിപിഐഎം കൗൺസിലർ ഉൾപ്പെട്ട ലഹരിക്കേസ് പുനരന്വേഷിക്കണം. പിഎം ശ്രീ പദ്ധതിയിലൂടെ ലഭിക്കുന്ന കേന്ദ്ര ഫണ്ട് കേരളം വാങ്ങണമെന്നും സുധാകരൻ പറഞ്ഞു.
"അമ്പലപ്പുഴയിൽ ഞാൻ സ്വാതന്ത്രമായി തന്നെയാണ് മത്സരിച്ചത്. പെട്ടന്ന് കോൺഗ്രസ് പിന്തുണ തന്നു. കഴിഞ്ഞ സർക്കാരിൻ്റെ ധനഭരണം 101% പരാജയമായിരുന്നു. പിണറായിയുടെ ചെരിപ്പിന്റെ വാറഴിക്കാൻ ഞാൻ ഒരിക്കലും ഉണ്ടാവില്ല. വാറഴിക്കുന്നത് തമ്പുരാക്കന്മാരുടെ കാലത്താണ്. തന്നെ അങ്ങനെ അധിക്ഷേപിച്ചയാൾക്കെതിരെ പരാതി കൊടുത്തിട്ടുണ്ട്", സുധാകരൻ്റെ വാക്കുകൾ.
തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ എച്ച്. സലാമായിരുന്നു പിണറായി വിജയന്റെ ചെരുപ്പിന്റെ വാറഴിക്കാൻ പോലും സുധാകരന് യോഗ്യതയില്ലെന്ന് വിമർശിച്ചത്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നനഞ്ഞ കോഴിയായെന്നുള്ള സുധാകരന്റെ പരാമർശത്തിനായിരുന്നു എച്ച്. സലാമിന്റെ മറുപടി. പിണറായി വിജയന്റെ ഔദാര്യം ഒന്നുകൊണ്ട് മാത്രമാണ് സുധാകരന്റെ അഴിമതിവിരുദ്ധ മുഖംമൂടി ഇതുവരെ കീറിപ്പോകാത്തത്. കള്ളുവാങ്ങി കൊടുത്താൽ ആരെയും തെറിവിളിക്കുന്ന ഒരു കോമാളിയായി ജി സുധാകരൻ അധപതിച്ചുവെന്നും എച്ച്. സലാം വിമർശിച്ചിരുന്നു.