ആലപ്പുഴ: മാധ്യമപ്രവർത്തകനെതിരെ അധിക്ഷേപ പരാമർശവുമായി ജി. സുധാകരൻ എംഎൽഎ. കൈരളിയുടെ റിപ്പോർട്ടർ ഷാജഹാനെ വർഗീയവാദിയെന്ന് വിളിച്ചാണ് സുധാകരൻ അധിക്ഷേപിച്ചത്. ചാനൽ മൈക്കുകൾ തട്ടിമാറ്റിയ എംഎൽഎ, താൻ എവിടുത്തെ മാധ്യമപ്രവർത്തകൻ ആണെന്നും ചോദിച്ചു. ഞാൻ നിൻ്റെ എംഎൽഎ അല്ലെന്നും എൻ്റെ അടുത്ത് വന്നുപോകരുതെന്നും ജി. സുധാകരൻ ഷാജഹാനോട് പറഞ്ഞു.
സിപിഐഎം നേതാവ് എച്ച്. സലാമിനെ കുറിച്ചുള്ള ചോദ്യത്തിനാണ് സുധാകരൻ ക്ഷുഭിതനായത്. എച്ച്. സലാമിൻ്റെ കാര്യം എന്തിനാണ് ഇടയ്‌ക്കിടക്ക് എന്നോട് ചോദിക്കുന്നതെന്നും സുധാകരൻ ചോദിച്ചു. കൈരളിയുടെ റിപ്പോർട്ടറെയും സുധാകരൻ അധിക്ഷേപിച്ചു. "കൈരളിയിൽ വരുന്നതിന് മുമ്പ് താൻ വർഗീയവാദി ആയിരുന്നില്ലേ, മുൻപ് വർഗീയ സംഘടനയിൽ ഇയാൾ പ്രവർത്തിച്ച കാര്യം തനിക്ക് അറിയാം" എന്നായിരുന്നു ജി. സുധാകരൻ്റെ പ്രതികരണം.
എച്ച്. സലാമിന് വിവരമുണ്ടോ എന്ന് വീണ്ടും സുധാകരൻ ചോദിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പിരിച്ച പണത്തിന് കണക്ക് വെളിപ്പെടുത്തിയാൽ സലാം ഇന്ന് പാർട്ടിയിൽ ഉണ്ടാകില്ല. അമ്പലപ്പുഴയിലെ സിപിഐഎമ്മിൽ ഉള്ളതെല്ലാം പൊളിറ്റിക്കൽ ക്രിമിനലുകളാണ്. അമ്പലപ്പുഴയിലെ പാർട്ടിയിൽ ഇനി പുല്ലു കിളിർക്കില്ലെന്നും ഇത്തരക്കാർ പ്രവർത്തിക്കുന്നതാണ് അതിൻ്റെ കാരണമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.