ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന പ്രചാരണങ്ങൾക്ക് പിന്നാലെ ജി. സുധാകരൻ ഇന്ന് മാധ്യമങ്ങളെ കാണും. രാവിലെ പതിനൊന്ന് മണിക്കാണ് സുധാകരൻ്റെ നിർണായക വാർത്താ സമ്മേളനം നടക്കുന്നത്. ഇടഞ്ഞു നിൽക്കുന്ന സുധാകരനെ അനുനയിപ്പിക്കാനുള്ള പാർട്ടി നേതൃത്വത്തിൻ്റെ ശ്രമങ്ങളെല്ലാം വിജയിച്ചോ എന്ന് ഇന്നറിയാൻ സാധിക്കും.
സ്വന്തം തട്ടകത്തിൽ സുധാകരൻ സ്വതന്ത്ര സ്ഥാനാർഥി ആകുമോ എന്നതാണ് ജനങ്ങളുടെ ആകാംക്ഷ. അങ്ങനെ ഒരു തീരുമാനം സുധാകരൻ കൈക്കൊള്ളുമോ എന്ന ആശങ്കയാണ് പാർട്ടിക്കുള്ളത്. സുധാകരൻ്റെ തീരുമാനം ഇടതുമുന്നണിയെ എങ്ങനെ ബാധിക്കുമെന്നതാണ് രാഷ്‌ട്രീയ കേരളം ഉറ്റുനോക്കുന്നത്.
കഴിഞ്ഞദിവസം സുധാകരനെ മുഖ്യമന്ത്രി ഫോണിൽ വിളിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ സുധാകരനുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു. സുധാകരൻ പാർട്ടിക്കൊപ്പമുണ്ടാകുമെന്നാണ് കൂടിക്കാഴ്ചയ്ക്ക് ജില്ലാ സെക്രട്ടറി ആർ. നാസറിൻ്റെ പ്രതികരണം. സാധാരണ കൂടികാഴ്ച മാത്രമാണ് നടന്നതെന്നും വാർത്താസമ്മേളനം നടത്തുമെങ്കിൽ പറയാനുള്ളത് പറയട്ടെ എന്നും നാസർ വ്യക്തമാക്കുന്നു.
അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ നിലവിൽ പ്രചരിക്കുന്ന വാർത്തകളെല്ലാം തെറ്റാണ് എന്ന് സുധാകരൻ പറഞ്ഞിരുന്നു. പാർട്ടി അംഗത്വം പുതുക്കില്ലെന്നും എന്നാൽ പാർട്ടി അനുഭാവം ഉപേക്ഷിക്കാനാകില്ലെന്നും സുധാകരൻ വ്യക്തമാക്കി. എന്നാൽ ഇതിനിടയിലും ആലപ്പുഴയിലെ മാധ്യമപ്രവർത്തകരെ ഉൾപ്പെടുത്തി ജി. സുധാകരൻ പുതിയ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് പല രാഷ്ട്രീയ വായനകൾക്കും വ്യാഖ്യാനങ്ങൾക്കും സാധ്യത നൽകുന്നുണ്ട്.