ആലപ്പുഴ: മന്ത്രി സജി ചെറിയാനെതിരെ നിശിത വിമർശനവുമായി സിപിഐഎം വിട്ട ജി. സുധാകരൻ. സജി ചെറിയാനെ വെറുതെ വിടില്ലെന്ന് ജി. സുധാകരൻ പറഞ്ഞു. കുഴപ്പം കാണിക്കുന്ന ഒരു നേതാവിനെയാണ് പിണറായി കൂടെ കൊണ്ടുനടക്കുന്നത്. മുഖ്യമന്ത്രി വിദേശത്ത് പോകുമ്പോൾ കൂടെകൊണ്ട് പോയത് പണം പിരിക്കാൻ മിടുക്കനായത് കൊണ്ടാകാമെന്നും സജി ചെറിയാന്റെ പേര് പരാമർശിക്കാതെ സുധാകരൻ പറഞ്ഞു. ന്യൂസ് മലയാളം ക്രോസ്സ് ഫയറിലാണ് ജി. സുധാകരൻ സജി ചെറിയാനെ കടുത്ത വിമർശനം ഉന്നയിച്ചത്.
വിജയരാഘവൻ പിബിയിൽ ഇരിക്കാൻ യോഗ്യത ഇല്ലാത്ത പരാജയ രാഘവനാണെന്നും പാർട്ടിയിൽ നിന്നും പുറത്താക്കണമെന്നും ജി. സുധാകരൻ പറഞ്ഞു. എച്ച് സലാമിനെ വളർത്തിയത് താനാണെന്ന് അവകാശപ്പെട്ട സുധാകരൻ തന്റെ പിന്തുണയില്ലാതെ സലാം എത്ര വോട്ട് പിടിക്കുമെന്ന് കാണാമെന്നും വെല്ലുവിളിച്ചു.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെതിരൊണ് ജി. സുധാകരൻ കൂടുതൽ ആരോപണങ്ങൾ ഉന്നയിച്ചത്. തെറ്റുകളെയും തെറ്റുകാരെയും മാത്രം ന്യായീകരിക്കുന്ന പിണറായി തേങ്ങ ഇല്ലാത്ത തൊണ്ടു പോലെയായെന്നായിരുന്നു സുധാകരൻ്റെ വിമർശനം.
പണ്ടും പ്രത്യയശാസ്ത്രം പറഞ്ഞിട്ടില്ലാത്ത പിണറായി ഇപ്പോൾ കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ നിന്ന് തന്നെ പൂർണമായി അകന്നു പോയെന്നും അദ്ദേഹം തുറന്നടിച്ചു. പാർട്ടി വിട്ടതിനു ശേഷം തനിക്കെതിരായ ആക്ഷേപത്തിന് നേതൃത്വം നൽകുന്നത് മുഖ്യമന്ത്രി തന്നെയെന്നാണ്. മുഖ്യമന്ത്രി തനിക്കെതിരെ പറഞ്ഞത് രാഷ്ട്രീയ ചെറ്റത്തരം എന്നല്ല ചെറ്റത്തരം എന്ന് തന്നെയാണെന്നും സുധാകരൻ പറഞ്ഞു.
എന്നാൽ സുധാകരന്റെ ആരോപണങ്ങളും വിമർശനങ്ങളും തള്ളി മുഖ്യമന്ത്രിയും രംഗത്തെത്തി. പുതിയ ക്യാംപിന്റെ ഭാഗമായാണ് സുധാകരകന്റെ പുതിയ ആരോപണങ്ങളെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.