KERALA

IMPACT | പിഎസ്‌സി നിയമന ക്രമക്കേടിൽ ക്രൈം ബ്രാഞ്ച് അന്വേഷണം; ഗുരുതര ക്രമക്കേട് നടന്നുവെന്ന് മുഖ്യമന്ത്രി

ന്യൂസ് മലയാളത്തിലൂടെയാണ് പിഎസ്‌സി നിയമന ക്രമക്കേട് പുറംലോകം അറിഞ്ഞത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പിഎസ്‌സി നിയമന ക്രമക്കേടിൽ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ചുള്ള നിർണായക തീരുമാനം എടുത്തത്. ഉണ്ടായത് ഗുരുതരമായ ക്രമക്കേടാണെന്ന് മുഖ്യമന്ത്രി വി.‍ഡി. സതീശൻ പറഞ്ഞു. ന്യൂസ് മലയാളത്തിലൂടെയാണ് പിഎസ്‌സി നിയമന ക്രമക്കേട് പുറംലോകം അറിഞ്ഞത്.

ക്രൈംബ്രാഞ്ച് ഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള മൂന്നംഗസംഘമാണ് പിഎസ്‌സി നിയമന ക്രമക്കേടിൽ അന്വേഷണം നടത്തുക. സംഘത്തിൽ ഒരു എസ്പിയും ഡിവൈഎസ്പിയും ഉണ്ടാകും. പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കു നടത്തിയ പരീക്ഷയിലെ പത്തു ചോദ്യങ്ങള്‍ക്കു മാര്‍ക്കിടാതെ റാങ്ക് ലിസ്റ്റ് തയാറാക്കി നിയമനം നല്‍കിയതാണ് വിവാദമായത്.

ആകെയുള്ള 28 ചോദ്യങ്ങളില്‍ 18 എണ്ണത്തിനു മാത്രമേ പിഎസ്‌സി മാര്‍ക്കിട്ടിട്ടുള്ളൂ. 53 മാര്‍ക്കിനുള്ള ബാക്കി പത്ത് ചോദ്യങ്ങള്‍ മൂല്യനിര്‍ണയം നടത്താന്‍ അധ്യാപകര്‍ക്ക് കൈമാറിയില്ല. മുഴുവന്‍ ഉത്തരങ്ങളും മൂല്യനിര്‍ണയം നടത്താതെ പ്ലാനിങ് ബോര്‍ഡ് ചീഫ് പോലെയുള്ള ഉയര്‍ന്ന തസ്തികയ്ക്ക് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് നിയമനം നല്‍കി. പിന്നീട് അതേക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാനുള്ള നീക്കവുമാണ് നടന്നത്. ഉദ്യോഗാര്‍ഥികള്‍ ഉത്തരക്കടലാസിന്റെ പകര്‍പ്പ് എടുത്തതോടെയാണ് ക്രമക്കേട് പുറത്തുവന്നത്.

അതേസമയം, നിയമനങ്ങളിൽ അന്വേഷണം പ്രഖ്യാപിക്കാൻ ഇരിക്കെ 642 റാങ്ക് ലിസ്റ്റുകളിലെ ഉത്തരക്കടലാസുകൾ നശിപ്പിക്കാൻ പിഎസ്‌സി. 2023 ജനുവരി മുതൽ ഡിസംബർ 31 വരെ പുറത്തിറക്കിയ റാങ്ക് ലിസ്റ്റുകളിലെ ഉത്തരക്കടലാസുകള്‍ ആണ് നശിപ്പിക്കുന്നത്. നിയമപ്രകാരമുള്ള നടപടി മാത്രമാണെന്നാണ് പിഎസ്‌സിയുടെ വിശദീകരണം.

SCROLL FOR NEXT