തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമിയിൽ ഭരണപ്രതിസന്ധി രൂക്ഷം. യുഡിഎഫ് സർക്കാർ അധികാരത്തിലേറിയിട്ടും പുതിയ ചെയർമാനെയും സെക്രട്ടറിയെയും ഇതുവരെ നിയമിച്ചിട്ടില്ല. ഇതോടെ എല്ലാ വർഷവും ജൂണിൽ നടക്കേണ്ട അന്താരാഷ്ട്ര ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവൽ ഉൾപ്പെടെ അനിശ്ചിതത്വത്തിലായി. ഗ്രൂപ്പ് തർക്കങ്ങളും രാഷ്ട്രീയ വടംവലിയും ആണ് ഭരണസമിതിയുടെ നിയമനം വൈകിപ്പിക്കുന്നതെന്നാണ് ആക്ഷേപം.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് റസൂൽ പൂക്കുട്ടി ചെയർമാനായ ഭരണസമിതിയായിരുന്നു അക്കാദമിയുടെ തലപ്പത്ത്. ഭരണം മാറിയതിന് തൊട്ടുപിന്നാലെ ചെയർമാനടക്കം അക്കാദമി ചുമതലക്കാരെല്ലാം സ്ഥാനമൊഴിഞ്ഞു. പകരം പുതിയ ഭരണസമിതിയെ നിയമിക്കാൻ യുഡിഎഫ് സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടുമില്ല. നിലവിൽ ചെയർമാനും സെക്രട്ടറിയും ജനറൽ കൗൺസിലുമില്ലാതെ നാഥനില്ലാ കളരിയാണ് ചലച്ചിത്ര അക്കാദമി. എന്നാൽ അക്കാദമിയിൽ ഭരണ പ്രതിസന്ധിയില്ലെന്നും നിയമനം ഉടനുണ്ടാകുമെന്നുമാണ് സാംസ്കാരിക വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥിന്റെ പ്രതികരണം.
പക്ഷേ അക്കാദമിയിലെ കാര്യങ്ങൾ മന്ത്രി പറഞ്ഞതുപോലെ അത്ര സുഗമമല്ല. 2024ലെ ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ വിതരണം ചെയ്തിട്ടില്ല. 2025ലെ ചലച്ചിത്ര-ടെലിവിഷൻ അവാർഡുകൾക്ക് ജൂറിയെപ്പോലും നിശ്ചയിച്ചിട്ടില്ല. ജൂണിൽ നടക്കേണ്ട ഐഡിഎസ്എഫ്എഫ്കെയുടെ എൻട്രികൾ ക്ഷണിച്ചതല്ലാതെ സെലക്ഷൻ കമ്മിറ്റിയെ നിശ്ചയിക്കാനോ സ്ക്രീനിങ് നടത്താനോ കഴിഞ്ഞിട്ടില്ല. ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നത് ഡിസംബറിൽ നടക്കേണ്ട 31-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയാണ്. ഓഗസ്റ്റിൽ എൻട്രികൾ ക്ഷണിക്കേണ്ടതുണ്ട്. സിനിമകളുടെ സെലക്ഷൻ, സെൻസറിങ്, വിദേശ അതിഥികളെയും പ്രതിനിധികളെയും തീരുമാനിക്കൽ തുടങ്ങി ഭാരിച്ച ഉത്തരവാദിത്തങ്ങൾക്ക് തുടക്കം കുറിച്ചിട്ടുകൂടിയില്ല. വി.ഡി. സതീശൻ സർക്കാർ അവതരിപ്പിച്ച പുതുക്കിയ ബജറ്റിലെ ഫണ്ട് അനുവദിച്ച് കിട്ടുന്നതിനനുസരിച്ചാകും തുടർപ്രവർത്തനങ്ങൾ.