KERALA

സര്‍ക്കാര്‍ ആശുപത്രികളില്‍ 24 മണിക്കൂര്‍ സ്പെഷ്യലിസ്റ്റ് സേവനം; എതിര്‍പ്പുമായി ഡോക്ടർമാരുടെ സംഘടന

മതിയായ ഡോക്ടര്‍മാരില്ലാതെയാണ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കാനൊരുങ്ങുന്നതെന്ന് കെജിഎംഒഎ

Author : ന്യൂസ് ഡെസ്ക്

സർക്കാർ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം നടപ്പാക്കാനുള്ള ആരോഗ്യ വകുപ്പ് പദ്ധതിയില്‍ എതിര്‍പ്പുമായി ഡോക്ടര്‍മാരുടെ സംഘടന. മതിയായ ഡോക്ടര്‍മാരില്ലാതെയാണ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കാനൊരുങ്ങുന്നതെന്ന് കെജിഎംഒഎ. കുറവ് നികത്താന്‍ ഡോക്ടര്‍മാരെ പുനര്‍വിന്യസിക്കുകയാണ്. ഇത് മറ്റ് ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും സംഘടന അറിയിച്ചു. പുനലൂര്‍ താലൂക്ക് ആശുപത്രിയിലാണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്. അവിടേക്ക് 11 ഡോക്ടര്‍മാരെ പുനര്‍വിന്യസിച്ച് ഉത്തരവിറങ്ങിയിരുന്നു. പിന്നാലെയാണ് കെജിഎംഒഎയുടെ പ്രതികരണം.

ജില്ലാ, ജനറൽ ആശുപത്രികളില്‍ 24 മണിക്കൂറും സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ലഭ്യമാകുന്ന പദ്ധതിയാണ് ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ചത്. ആറുമാസത്തിനുള്ളിൽ പദ്ധതി സംസ്ഥാനത്ത് പൂർണമായി നടപ്പാക്കാനാണ് തീരുമാനം. ഡോ. ഷിനു കെ.എസ്. ആയിരിക്കും പദ്ധതിയുടെ സ്‌പെഷ്യൽ ഓഫീസർ. പുനലൂർ താലൂക്ക് ആശുപത്രിയിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. അതിന്റെ ഭാഗമായാണ് സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരെ ഇവിടേക്ക് പുനർവിന്യസിച്ചുകൊണ്ട് ഉത്തരവിറക്കിയത്. തിരുവനന്തപുരം ജനറൽ ആശുപത്രിയിലും കൊല്ലം ജില്ലാ ആശുപത്രിയിലും 24 മണിക്കൂറും കാത്ത് ലാബ് പ്രവർത്തിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

SCROLL FOR NEXT