തിരുവനന്തപുരം: സംസ്ഥാനത്തെ മയക്കുമരുന്നിൻ്റെ അടിവേര് അറുക്കാൻ ലക്ഷ്യമിട്ട് ഓപ്പറേഷൻ തൂഫാൻ-ദ നർകോ ഹണ്ട് പദ്ധതി ആരംഭിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മയക്കുമരുന്ന് കേന്ദ്രങ്ങളുടെ ഉറവിടം കണ്ടെത്തുക ആണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
സ്‌കൂൾ തുറക്കുന്ന ജൂൺ ഒന്ന് മുതൽ പദ്ധതി ആരംഭിക്കും. മയക്കുമരുന്ന് ഉപയോഗിക്കുന്നതോ വിൽപ്പന നടത്തുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്നും, ലഹരി ഉപയോഗത്തിന് തടയിടാൻ പൊതുജനങ്ങളുടെയും മാധ്യമപ്രവർത്തകരുടേയും സഹകരണം ആവശ്യമാണ് എന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
കേരളാ പൊലീസിന് പുതിയ മുഖം നൽകുമെന്നും പൊലീസ് സ്റ്റേഷനുകൾ ജനസേവ കേന്ദ്രങ്ങൾ ആക്കി മാറ്റുമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു. സ്റ്റേഷനിൽ ആരു വന്നാലും ഗുഡ്മോർണിങ് പറഞ്ഞും നമസ്കാരം പറഞ്ഞും സ്വീകരിക്കണമെന്നും എല്ലാ പൊലീസ് സ്റ്റേഷനുകളിലും സമൂലമായ മാറ്റംവരുത്താൻ തീരുമാനിച്ചു എന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
സ്റ്റേഷനിൽ വർഷങ്ങളായി കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കാനുള്ള നടപടികൾ തുടങ്ങും. സ്റ്റേഷൻ ചുമതല എസ്ഐമാർക്ക് നൽകുന്ന കാര്യം പൊലീസ് ആസ്ഥാനത്തെ എഡിജിപി ശ്രീജിത്തിൻ്റെ നേതൃത്വത്തിലുള്ള സംഘം പഠിച്ച് റിപ്പോർട്ട് നൽകുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.