KERALA

നവീന്‍ ബാബുവിൻ്റെ മരണം: അന്വേഷണം സിബിഐക്ക് വിട്ടേക്കും

മുഖ്യമന്ത്രി വി.ഡി. സതീശനുമായി നവീന്‍ ബാബുവിന്‍റെ ഭാര്യ കൂടിക്കാഴ്ച നടത്തിയിരുന്നു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കണ്ണൂർ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിൻ്റെ മരണത്തിൽ അന്വേഷണം സിബിഐക്ക് വിട്ടേക്കും. മുഖ്യമന്ത്രി വി.ഡി. സതീശനുമായി നവീന്‍ ബാബുവിൻ്റെ ഭാര്യ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് നിർണായക വിവരം പുറത്തുവരുന്നത്. മകള്‍ക്ക് ആശ്രിത നിയമനം നല്‍കാൻ തീരുമാനമായിട്ടുണ്ട്. അന്വേഷണത്തെ സംബന്ധിച്ച് അടുത്ത ക്യാബിനറ്റില്‍ തീരുമാനമുണ്ടായേക്കും.

പത്തനംതിട്ട സ്വദേശിയായ കെ. നവീൻ ബാബുവിനെ ഒക്ടോബർ 15നാണ് ക്വാർട്ടേഴ്സിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റമായതിനെ തുടർന്ന് തലേന്ന് നടന്ന യാത്രയയപ്പ് യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന പി.പി. ദിവ്യ നവീനെ അഴിമതിക്കാരനായി ചിത്രീകരിച്ച് സംസാരിച്ചിരുന്നു. ഇതിൽ മനംനൊന്ത് ജീവനൊടുക്കിയെന്നാണ് കാണിച്ച് പൊലീസ് കേസെടുത്തിരുന്നു.

അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന പി.പി. ദിവ്യയെ ഏക പ്രതിയാക്കി കൊണ്ട് കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ആസൂത്രിതമായ അധിക്ഷേപമാണ് ദിവ്യ നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. യാത്രയയപ്പ് ചടങ്ങിനെ കുറിച്ച് അറിയാൻ പലതവണ കളക്ടറുടെ പിഎയെ ഫോണിൽ വിളിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു. പി.പി. ദിവ്യയുടെ ആരോപണം തുടർന്നുള്ള ഔദ്യോഗിക ജീവിതത്തിൽ ഗുരുതര വേട്ടയാടൽ ഉണ്ടാകുമെന്ന് നവീൻ ബാബു ഭയപ്പെട്ടു എന്നും കുറ്റപത്രത്തിൽ പരമാർശിച്ചിരുന്നു.

കേസിൽ നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കാൻ സിബിഐ വരണമെന്ന് ആവശ്യപ്പെട്ട് നവീൻ ബാബുവിൻ്റെ കുടുംബം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. മരണത്തിന് കാരണമായ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തനെ ക്കൂടി അന്വേഷണപരിധിയിൽ കൊണ്ടുവരണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. മരണവുമായി ബന്ധപ്പെട്ട കേസ് മെയ് 30-ന് കണ്ണൂർ രണ്ടാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി വീണ്ടും പരിഗണിക്കാൻ ഇരിക്കെയാണ് സർക്കാരിൻ്റെ ഭാഗത്തുനിന്നുള്ള നിർണായക നീക്കം.

SCROLL FOR NEXT