KERALA

കരാറില്‍ നിന്ന് പിന്മാറാന്‍ പറ്റുക കേന്ദ്രത്തിനെന്ന് ഷംസുദ്ദീന്‍, യുഡിഎഫിന്റെ നിലപാടെല്ലാം മാറിയെന്ന് പിണറായി; പിഎം ശ്രീയിൽ സഭയിൽ വാക്പോര്

അതേസമയം, നിയമസഭയിൽ എംഎൽഎമാരെ ശാസിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയെച്ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ പോര്. പി. പ്രസാദ് കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസ് തള്ളി. വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് തള്ളിയത്. മന്ത്രിസഭാ ഉപസമിതി ഉണ്ടാക്കിയത് കരാർ നടപ്പാക്കാനാണെന്ന നോട്ടീസിലെ വാദം വസ്തുതാവിരുദ്ധമാണെന്ന് എൻ. ഷംസുദ്ദീൻ പറഞ്ഞു. കരാറിൽ ഒപ്പിടാൻ തയ്യാറാണെന്ന് കാണിച്ച് മുൻ ഇടതുപക്ഷ സർക്കാർ 2024ൽ കേന്ദ്രത്തിന് കത്തയച്ചിരുന്നു. ഇരുട്ടിന്റെ മറവിൽ ഒപ്പിട്ട കരാറിൽ നിന്ന് പിന്മാറാൻ അവകാശം കേന്ദ്ര സർക്കാരിന് മാത്രമാണെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

എൽഡിഎഫ് കാലത്തെപ്പോലെ നിഗൂഢമായ പ്രവർത്തനങ്ങളൊന്നും ​ഈ സർക്കാരിന്റെ കാലത്ത് നടത്തുന്നില്ല. നിലവിൽ എൽഡിഎഫ് വിവാദമുണ്ടാക്കുന്നത് തങ്ങളുടെ ജാള്യത മറയ്ക്കാനാണ്. കരാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടല്ല അത് നീട്ടിവെക്കണം എന്ന് മാത്രമാണ് എൽഡിഎഫ് അന്ന് കത്തിൽ പറ‍ഞ്ഞത്. കേരളത്തിന്റെ എല്ലാ അവകാശവും ബലികഴിച്ചാണ് എൽഡിഎഫ് കരാർ വ‌ച്ചത്. ഉപസമിതി തീരുമാനം വരും മുൻപ് ഊഹത്തിന്റെ പേരിലാണ് ഇപ്പോൾ പ്രതിപക്ഷം നോട്ടീസ് നൽകിയിരിക്കുന്നത്. പദ്ധതിയിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

അതേസമയം, യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ പദ്ധതി എവിടെയോ ഒഴുക്കിക്കളയുമെന്ന് പറഞ്ഞില്ലേയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ചോദിച്ചു. ഇപ്പോൾ ഒഴുക്കാൻ തയ്യാറാകാത്തത് എന്തുകൊണ്ടാണ്? അധികാരത്തിൽ വന്ന് ഒരു മാസത്തിനകം അതുവരെ ഉണ്ടായിരുന്ന നിലപാടെല്ലാം മാറി. കരാർ ഒപ്പിട്ട് എട്ട് മാസം ആയിട്ടും ഇതേവരെ ആ പദ്ധതി നടപ്പായിട്ടില്ല. ഇത് കേന്ദ്രസർക്കാരും സമ്മതിക്കുന്നുണ്ട്. എൽഡിഎഫ് സർക്കാർ കരാർ മരവിപ്പിക്കുകയാണ് ചെയ്തത്. നിലവിൽ പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പായിട്ടില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

ഒപ്പിട്ടാൽ പിന്മാറാൻ അവകാശമില്ലെന്ന മന്ത്രിയുടെ വാദം ശരിയല്ല. ധാരണാപത്ര പ്രകാരം ചെയ്യേണ്ട ഒരു കാര്യവും സർക്കാർ ചെയ്തിട്ടില്ല. സ്കൂളുകളുടെ ലിസ്റ്റ് കേന്ദ്രത്തിന് കൊടുക്കാത്തത് തന്നെ പദ്ധതി നടപ്പാക്കാൻ ഉദ്ദേശ്യമില്ലെന്നതിന്റെ തെളിവാണ്. ഇതുവരെ ഒരു ലിസ്റ്റും സർക്കാർ ഉണ്ടാക്കിയിട്ടില്ല. സംഘപരിവാർ അജണ്ടയ്ക്ക് മുന്നിൽ നിർലജ്ജം കീഴടങ്ങാനാണോ സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.

അതേസമയം, നിയമസഭയിൽ എംഎൽഎമാരെ ശാസിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. എംഎൽഎമാർ സഭയിൽ ഇറങ്ങി നടക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ശാസന ഗൗരവമായ ചർച്ചകൾ നടത്തുമ്പോൾ സഭയ്ക്ക് അകത്തുകൂടെ അംഗങ്ങൾ ഓളം വെട്ടിപ്പോകുന്നുവെന്നും ഇനി പറയാൻ ഇടവരുത്തരുതെന്നും സ്പീക്കർ പറഞ്ഞു.

SCROLL FOR NEXT