Source: Files
KERALA

ഗ്യാസ് ക്ഷാമം സർക്കാർ ഉടൻ പരിഹരിക്കണം, മേഖല തകർന്നു നിൽക്കുകയാണ്: ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ

സംസ്ഥാന തലത്തിൽ 5000ത്തോളം സ്ഥാപനങ്ങൾ നിലവിലുണ്ടെന്നും ഒരു സ്ഥലത്തും ഗ്യാസ് കിട്ടുന്നില്ലെന്നും സുനുകുമാർ...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്ത് പാചക വാതക സിലിണ്ടറുകൾക്ക് ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ പ്രതികരണവുമായി ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് വി. സുനുകുമാർ. സംസ്ഥാന തലത്തിൽ 5000ത്തോളം സ്ഥാപനങ്ങൾ നിലവിലുണ്ടെന്നും ഒരു സ്ഥലത്തും ഗ്യാസ് കിട്ടുന്നില്ലെന്നും സുനുകുമാർ പറഞ്ഞു.

കാറ്ററിംഗ് സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയാണെന്നും ഇതിൽ അടിയന്തരമായി സർക്കാർ പരിഹാരം കണ്ടെത്തണമെന്നും സുനുകുമാർ പറഞ്ഞു. അഞ്ച് ഗ്യാസ് സിലിണ്ടറിൽ കൂടുതൽ സൂക്ഷിക്കാൻ ആകില്ല. വിറകടപ്പുകൾ ലഭിക്കുന്നതിൽ ബുദ്ധിമുട്ടുണ്ട്. ഗാർഹിക ഗ്യാസ് സിലിണ്ടർ എങ്കിലും താൽക്കാലികമായി അനുവദിക്കണം. നിലവിലുള്ള ജോലിക്കാരെ അധിക ശമ്പളം നൽകിയാണ് പിടിച്ച് നിർത്തുന്നത്. മുഴുവൻ മേഖലയും അടച്ചിടേണ്ട സ്ഥിതി ഉണ്ടാകും. സംസ്ഥാന തലത്തിലെ നേതാക്കൾ മന്ത്രിമാരെ കണ്ടിട്ടുണ്ട്. പരിഹാരം കണ്ടെത്താം എന്ന് പറഞ്ഞു. മേഖല തകർന്ന് നിൽക്കുകയാണെന്നും സുനുകുമാർ പറഞ്ഞു.

പാചകവാതക സിലിണ്ടർ കരിചന്തയിലും ലഭിക്കാത്ത അവസ്ഥയാണുള്ളതെന്നും സുനുകുമാർ പറഞ്ഞു. 3,000 രൂപ വരെ സിലിണ്ടറിന് കരിചന്തയിൽ ഇടനിലക്കാർ ചോദിക്കുന്നു. വാണിജ്യ സിലിണ്ടർ നൽകരുതെന്നാണ് സർക്കാർ ഡീലർമാർക്ക് നൽകിയ നിർദേശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാചക വാതക സിലിണ്ടറുകൾക്ക് ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ ഹോട്ടലുകൾക്ക് മാർഗനിർദേശവുമായി കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ നേരത്തെ രംഗത്തെത്തിയിരുന്നു. സാധ്യമായിടത്ത് വിറകടുപ്പ് ഉപയോഗിക്കണമെന്നും, ഹോട്ടലുകൾ പരസ്പരം സഹകരിച്ച് പൊതുസ്ഥലത്ത് പാചകം ചെയ്യണമെന്നും ഹോട്ടലുകൾക്ക് നിർദേശം നൽകി.

ഹോട്ടലുകളിലെ വിഭവങ്ങൾ കുറച്ച് മെനു പരിഷ്കരിക്കണമെന്നും ഹോട്ടലുകളുടെ പ്രവർത്തന സമയം ക്രമീകരിക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു. രോഗികൾ, യാത്രക്കാർ, തൊഴിലാളികൾ തുടങ്ങി പൊതുസമൂഹത്തിൻ്റെ വലിയൊരു വിഭാഗത്തിന് ഭക്ഷണം നൽകുന്ന സേവന മേഖലയായാണ് ഹോട്ടലുകൾ പ്രവർത്തിക്കുന്നതെന്നും അസോസിയേഷൻ്റെ അറിയിപ്പിൽ പറയുന്നു.

SCROLL FOR NEXT