തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാൻ സർക്കാർ. വിഷയത്തിൽ പ്രതിപക്ഷം ഉയർത്തിയ ചോദ്യത്തിന് മറുപടിയായായിരുന്നു സർക്കാരിൻ്റെ പ്രസ്താവന. ഗുരുതരമല്ലാത്ത കേസുകൾ ഉടൻ പിൻവലിക്കുമെന്ന് നിയമസഭയിൽ രേഖാമൂലം മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. ഗുരുതര ക്രിമിനൽ സ്വഭാവമുള്ള കേസുകൾ പിൻവലിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
1047 കേസുകളാണ് പിൻവലിക്കുക. ഇതുമായി ബന്ധപ്പെട്ട നടപടികൾ സർക്കാർ സ്വീകരിച്ച് വരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വിവിധ സംഭവങ്ങളിൽ ആകെ 2634 കേസുകളാണ് എടുത്തത്. ഇതിൽ 1047 കേസുകൾ പിൻവലിക്കാൻ അപേക്ഷ നൽകുകയോ പൊലീസ് നടപടി ഒഴിവാക്കുകയോ ചെയ്തിട്ടുണ്ട്. 726 കേസുകളിൽ കോടതി ശിക്ഷിച്ചു. 692 കേസുകൾ കോടതിയുടെ പരിഗണനയിലാണ്. ഗുരുതര സ്വഭാവമുള്ള ചില കേസുകൾ പിൻവലിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.