തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ അസാധാരണ നടപടികളുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ന്യൂസ് മലയാളം പുറത്തു കൊണ്ടു വന്ന സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ ചീഫ് തസ്തികയിലെ പരീക്ഷാ ക്രമക്കേടിൽ ഉൾപ്പെടെ ഗവർണർ സമാന്തര അന്വേഷണം ആരംഭിച്ചു.
പിഎസ്‌സി പരീക്ഷ നടപടികളിലും ഇടപെടലുകളിലും പിഎസ്‌സി ചെയർമാൻ ഡോ. എം.ആർ. ബൈജുവുമായി ഇടഞ്ഞുനിൽക്കുന്ന കമ്മീഷനിലെ എട്ട് അംഗങ്ങളുടെ വിവരങ്ങൾ ഗവർണർ ശേഖരിച്ചു.
ഇവരെ വരും ദിവസങ്ങളിൽ ലോക്സഭയിലേക്ക് വിളിപ്പിച്ചേക്കുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം പിഎസ്‌സി സെക്രട്ടറിയുമായി അദ്ദേഹം ലോക് ഭവനിൽ അടച്ചിട്ട മുറിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ആസൂത്രണ ബോർഡിലെ നിയമനങ്ങൾ അടക്കം പിഎസ്‌സി ചെയർമാൻ നടത്തിയ ഇടപെടലുകളും, പിഎസ്‌സി ആസ്ഥാനത്ത് നടക്കുന്ന ചട്ട വിരുദ്ധമായ നടപടിക്രമങ്ങളും സംബന്ധിച്ച വിശദാംശങ്ങൾ ശേഖരിക്കാനാണ് ലോക് ഭവൻ്റെ തീരുമാനം.
പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ചെയർമാനെതിരെ സ്വീകരിക്കേണ്ട നടപടികൾക്കായി ഗവർണർ നേരത്തെ നിയമോപദേശം തേടിയിരുന്നു. എന്നാൽ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ട് ലഭിക്കുന്നത് വരെ കാത്തിരിക്കാനാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്ന നിയമോപദേശം.