രാജേന്ദ്ര വിശ്വനാഥ് അർലേക്കർ Source: Facebook/ Rajendra Arlekar
KERALA

സ്വന്തം അമ്മയെ ആരെങ്കിലും ചർച്ചാ വിഷയമാക്കുമോ, ഭാരത മാതാവാണ് എല്ലാത്തിനും മുകളിൽ: ഗവർണർ

ഭാരത് മാതയെ കുറിച്ച് ചിന്തിക്കാത്തവർ പോലും ഇപ്പോൾ ജയ് വിളിക്കുന്നു എന്ന് സിപിഐയ്ക്ക് ഗവർണർ മറുപടി നൽകി.

Author : ന്യൂസ് ഡെസ്ക്

ഭാരതാംബ ചിത്രത്തിൽ വിശദീകരണവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. ഭാരത മാതാവ് എല്ലാത്തിനും മുകളിലാണെന്നും അത് ചർച്ചാ വിഷയമാക്കേണ്ട കാര്യമില്ലെന്നും ഗവർണർ അറിയിച്ചു.

സ്വന്തം അമ്മയെ ആരെങ്കിലും ചർച്ചാ വിഷയം ആക്കുമോയെന്നും ഗവർണർ ചോദ്യമുന്നയിച്ചു. ഭാരത് മാതയെ കുറിച്ച് ചിന്തിക്കാത്തവർ പോലും ഇപ്പോൾ ജയ് വിളിക്കുന്നു എന്നാണ് ഗവർണർ സിപിഐയ്ക്ക് മറുപടി നൽകിയത്.

രാജ്ഭവനിൽ നിന്ന് ഭാരതാംബ ചിത്രം മാറ്റില്ലെന്ന ഉറച്ച നിലപാട് ആയിരുന്നു ഗവർണർ സ്വീകരിച്ചത്. ഇതിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നാണ് ഗവർണറുടെ വാദം. അതേസമയം, സർക്കാരുമായി പോരിനില്ലെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ വ്യക്തമാക്കിയിരുന്നു.

എന്നാൽ ഭാരതാംബ ചിത്രത്തിലെ ആർഎസ്എസ് അജണ്ട ചർച്ചയാക്കാനായിരുന്നു സിപിഐ തീരുമാനിച്ചത്. ഭരണഘടനാ പദവിയിലിരിക്കുന്ന ഗവർണർ നടത്തുന്നത് രാഷ്ട്രീയ നീക്കമെന്നാണ് സിപിഐഎമ്മിന്റെയും സിപിഐയുടെയും നിലപാട്.

ഭരണഘടനാ ലംഘനം നടത്തിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് എം.പി സന്തോഷ് കുമാര്‍ രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ ആവര്‍ത്തിച്ച് അധികാരം ദുരുപയോഗം ചെയ്യുകയാണെന്നും അതിനെ സിപിഐ ശക്തമായി അപലപിക്കുന്നുവെന്നു സന്തോഷ് കുമാര്‍ എംപി കത്തില്‍ പറഞ്ഞു.

ഗവര്‍ണര്‍മാരുടെ ഈ നിലപാട് ഒറ്റപ്പെട്ടതല്ലെന്നും തമിഴ്‌നാട്ടിലും സമാനമായ സാഹചര്യമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. രാജ്ഭവനുകള്‍ ആര്‍എസ്എസ് പ്രത്യശാസ്ത്ര കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുകയാണെന്നും എം.പി സന്തോഷ് കുമാര്‍ പറഞ്ഞു.

എന്നാൽ ചർച്ചാ വിഷയമായി മാറിയ ഭാരതാംബ വിഷയത്തിൽ മുഖ്യമന്ത്രി പരസ്യപ്രതികരണം നടത്താത്തതും, ഇപ്പോൾ സ്വീകരിക്കുന്ന മൃദു സമീപനവും ചർച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു.

SCROLL FOR NEXT