KERALA

പാർട്ടിയിൽ പ്രവർത്തിക്കുന്ന സഭാ അംഗങ്ങൾക്ക് സീറ്റ് നൽകണം, മന്ത്രിമാരാക്കണം; ആവശ്യമുന്നയിച്ച് കത്തോലിക്ക കോൺഗ്രസ്

കത്തോലിക്ക കോൺഗ്രസിൻ്റെ വാർഷിക സമ്മേളനത്തിൽ രാഷ്ട്രീയ നിലപാട് ഔദ്യോഗികമായി പ്രഖ്യാപിക്കും.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കരുക്കൾ നീക്കുന്ന കോൺഗ്രസിനോട് ആവശ്യങ്ങളുന്നയിച്ച് കത്തോലിക്കാ കോൺഗ്രസ്. പാർട്ടിയിൽ പ്രവർത്തിക്കുന്ന സിറോ മലബാർ സഭ അംഗങ്ങൾക്ക് സീറ്റുകൾ ഉറപ്പാക്കണമെന്നും, യുഡിഎഫ് അധികാരത്തിൽ വന്നാൽ സിറോ മലബാർ സമുദായ അംഗങ്ങളായ കോൺഗ്രസുകാർ തന്നെ മന്ത്രിമാരാക്കണമെന്നും കത്തോലിക്കാ കോൺഗ്രസ് ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് 50 ഓളം മണ്ഡലങ്ങളിൽ സിറോ മലബാർ സഭയ്ക്ക് നിർണായക സ്വാധീനമുണ്ടെന്നും അതിനാൽ ആ സീറ്റുകളിൽ സമുദായ അംഗങ്ങളായ കോൺഗ്രസ് പ്രവർത്തകരെ തന്നെ മത്സരിപ്പിക്കണം എന്നുമാണ് സീറോ മലബാർ സഭയുടെ ആവശ്യമെന്ന് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സെക്രട്ടറി പ്രൊഫസർ ജോസുകുട്ടി ഒഴു കയിൽ ന്യൂസ് മലയാളത്തോട് പറഞ്ഞു.

സിറോ-മലബാർ സമുദായ അംഗങ്ങളുടെ നിയമസഭാ സീറ്റുകളിലേയും, മന്ത്രിസഭയിലേയും പ്രാതിനിധ്യം കേരള കോൺഗ്രസിൻ്റെ അക്കൗണ്ടിൽ മാത്രം ഒതുക്കുന്നത് അംഗീകരിക്കാൻ ആവില്ലെന്നും കത്തോലിക്കാ കോൺഗ്രസ് വ്യക്തമാക്കുന്നു. കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് അടക്കം സമുദായ അംഗങ്ങളായ കോൺഗ്രസ് നേതാക്കന്മാർക്ക് സീറ്റ് ഉറപ്പിക്കാനുള്ള സമ്മർദവും കത്തോലിക്കാ കോൺഗ്രസിൻ്റെ ഭാഗത്തുനിന്നും ഉണ്ട്.

എൽഡിഎഫിനോട് ലത്തീൻ കത്തോലിക്കാ സമുദായത്തെപ്പോലെ സീറോ മലബാർ സമുദായത്തിനും കടുത്ത എതിർപ്പുണ്ടെന്ന് കത്തോലിക്കാ കോൺഗ്രസ് ഭാരവാഹികൾ വ്യക്തമാക്കി. ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പരസ്യപ്പെടുത്തണം എന്ന് അടക്കം സമുദായത്തിൻ്റെ ആവശ്യങ്ങളോട് സർക്കാർ പുറം തിരിഞ്ഞു നിന്നു. തെരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തിയതോടെ അധ്യാപക നിയമനത്തിലെ അപാകതകൾ ഒഴിവാക്കി ഉത്തരവിറക്കിയത് ആ നിലയിൽ മാത്രമേ കാണാൻ കഴിയൂ എന്നും സമുദായ നേതാക്കൾ പറഞ്ഞു

ഈ വിഷയത്തിൽ ലത്തീൻ കത്തോലിക്കാ സഭയ്‌ക്കൊപ്പം നിൽക്കുന്ന നിലപാട് സ്വീകരിക്കാനാണ് കഴിഞ്ഞ ദിവസം സിറോ-മലബാർ സഭ ആസ്ഥാനമായ മൗണ്ട് സെൻ്റ് തോമസിൽ ചേർന്ന് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ഭാരവാഹികളുടെ യോഗത്തിൻ്റെ തീരുമാനം. മാർച്ച്‌ 13,14 തീയതികളിൽ കണ്ണൂരിൽ നടക്കുന്ന കത്തോലിക്ക കോൺഗ്രസിൻ്റെ വാർഷിക സമ്മേളനത്തിൽ രാഷ്ട്രീയ നിലപാട് ഔദ്യോഗികമായി പ്രഖ്യാപിക്കും.

SCROLL FOR NEXT