ആലപ്പുഴ: നവകേരള യാത്രയ്ക്കിടയിലെ ഗൺമാൻമാരുടെ 'രക്ഷാപ്രവർത്തന'ത്തിൽ അന്വേഷണം എഡിജിപിയുടെ ഓഫീസിലേക്ക്. സംഭവത്തിൽ എം.ആർ. അജിത് കുമാറിൻ്റെ പങ്ക് അന്വേഷിക്കാനാണ് എസ്ഐടി തീരുമാനം. ഇതിൻ്റെ ഭാഗമയി എഡിജിപി ഓഫീസിലെ രണ്ട് പൊലീസുകാരുടെ മൊഴിയെടുക്കും.
കഴിഞ്ഞ ദിവസം, പ്രതികൾക്കും ഉന്നത ഉദ്യോഗസ്ഥർക്കും എതിരെ ഗുരുതരപരാമർശവുമായി എസ്ഐടി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കോടതിക്ക് മുന്നിലെത്തിയ തെളിവുകൾ പോലും ഉന്നത ഉദ്യോഗസ്ഥർ കൂട്ടുനിന്ന് നശിപ്പിച്ചെന്ന് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. നവകേരള ബസിന് നേരെ കല്ലേറുണ്ടായി എന്ന് പ്രതികൾ പറഞ്ഞത് കള്ളമെന്നും എസ്ഐടി വ്യക്തമാക്കിയിരുന്നു.
ഗണ്‍മാന്‍ അനില്‍, സുരക്ഷാ ഉദ്യോഗസ്ഥന്‍ സന്ദീപ്, എസ്‌കോര്‍ട്ടിലുണ്ടായിരുന്ന പൊലീസുകാരായ ഷൈജു, വിപിന്‍, അരുണ്‍ എന്നിവർ പ്രതികളാണ് എന്നാണ് എസ്‌ഐടി കണ്ടെത്തിയിരിക്കുന്നത്. വാഹനത്തില്‍നിന്ന് പുറത്തിറങ്ങിയ ഗണ്‍മാന്‍മാര്‍ കരിങ്കൊടി കാണിച്ചവരെ ലാത്തികൊണ്ട് തല്ലിച്ചതയ്ക്കുകയായിരുന്നു.
2023 ഡിസംബറിന് ആലപ്പുഴയില്‍, നവ കേരള സദസ് ബസിന് കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കാണ് മര്‍ദനമേറ്റത്. പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തിൽ ഗൺമാൻമാർക്ക് വീഴ്ച സംഭവിച്ചെന്ന് എസ്ഐടി സ്ഥിരീകരിച്ചിരുന്നു.