KERALA

"കാഷ്വാലിറ്റിയിൽ എത്തുന്ന കേസുകളിൽ പാമ്പ് കടിക്കുള്ള സാധ്യത കൂടി പരിശോധിക്കണം"; ഡിഎംഒമാരുടെ യോഗം വിളിച്ച് ആരോഗ്യവകുപ്പ് ഡയറക്ടർ

സംസ്ഥാനത്ത് മൂന്നുപേർ പാമ്പുകടിയേറ്റ് മരിച്ച പശ്ചാത്തലത്തിലാണ് തീരുമാനം

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് കടി ഭീഷണി കൂടിയ പശ്ചാത്തലത്തിൽ ഡിഎംഒമാരുടെ യോഗം വിളിച്ച് ആരോഗ്യവകുപ്പ് ഡയറക്ടർ. കാഷ്വാലിറ്റിയിൽ എത്തുന്ന കേസുകളിൽ പാമ്പ് കടിക്കുള്ള സാധ്യത കൂടി പരിശോധിക്കാനും നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് മൂന്നുപേർ പാമ്പുകടിയേറ്റ് മരിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. മൂന്ന് മരണങ്ങളിലും പാമ്പുകടി സാധ്യത ആദ്യഘട്ടത്തിൽ സ്ഥിരീകരിച്ചിരുന്നില്ല. രോഗികൾ മരിച്ച ശേഷമാണ് പാമ്പുകടിയെന്ന് സ്ഥിരീകരിച്ചത്. ചൂടു കൂടിയതോടെ പാമ്പുകടി മരണങ്ങളിൽ ആശുപത്രികൾക്ക് പ്രത്യേക ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്തെ ആശുപത്രികളിൽ ആൻ്റിവെനത്തിന്റെ ലഭ്യത കുറവില്ലെന്നും ഡിഎംഒ വ്യക്തമാക്കി. എല്ലാ ആശുപത്രികളിലും ആൻ്റിവെനം സ്റ്റോക്ക് ഉണ്ട്. താലൂക്ക്, ജില്ലാ മെഡിക്കൽ കോളേജുകളിലാണ് ആൻ്റിവെനം ഉള്ളത്. ഓരോ വർഷത്തെയും ആവശ്യകത അനുസരിച്ചാണ് ആശുപത്രികളിൽ ആൻ്റിവെനം സൂക്ഷിക്കുകയെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ വ്യക്തമാക്കി.

പാമ്പ് കടിയേറ്റ് സംസ്ഥാനത്ത് ഇതുവരെ മൂന്ന് പേരാണ് മരിച്ചത്. തൃശൂരിൽ സഹോദരങ്ങളായ രണ്ട് കുട്ടികൾക്ക് ഉറങ്ങിക്കിടക്കവേ പാമ്പ് കടിയേറ്റിരുന്നു. അനോഷിനും ആൽജോയ്ക്കുമാണ് പാമ്പ് കടിയേറ്റത്. ഇതിൽ ആൽജോയാണ് മരിച്ചത്. സഹോദരൻ അനോഷ് ചികിത്സയിലാണ്.

ചിറയിൻകീഴ് അഴൂരിൽ വീടിനുള്ളിൽ ഉറങ്ങിക്കിടന്ന എട്ടു വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചത് ഇന്നാലെയാണ്. അഴൂർ ഗ്രാമപഞ്ചായത്തിലെ അഴൂർ ക്ഷേത്രം വാർഡിൽ മൂലയിൽ കമ്പിക്കകം വീട്ടിൽ ദിലീപ് - അനു ദമ്പതികളുടെ മകൻ ദിക്ഷൻ ആണ് മരിച്ചത്. മൂർഖൻ പാമ്പിന്റെ കടിയേറ്റാണ് മരണം സംഭവിച്ചത്.

കായംകുളത്ത് യുവതിയും പാമ്പ് കടിയേറ്റ് ഇന്നലെ മരിച്ചു. ചേരാവള്ളി സ്വദേശി സലീന (42) ആണ് മരിച്ചത്. ബന്ധുവിന്റെ വിവാഹ ചടങ്ങിന് എത്തിയതായിരുന്നു. പറമ്പിൽ പാർക്ക് ചെയ്ത സ്കൂട്ടർ എടുക്കാൻ പോയപ്പോഴാണ് പാമ്പ് കടിയേറ്റത്. എന്നാൽ സലീന മരിച്ചത് പാമ്പ് കടിയേറ്റാണെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.

തിരുവനന്തപുരത്ത് ഇന്ന് രണ്ടിടങ്ങളിലായി രണ്ട് പേർക്കും പാമ്പ് കടിയേറ്റു. വർക്കലയിൽ വീട്ടമ്മയ്ക്കാണ് പാമ്പ് കടിയേറ്റത്. വര്‍ക്കല താലൂക്ക് ആശുപത്രിക്ക് സമീപം താമസിക്കുന്ന ഷംനയ്ക്ക് കിണറ്റിന്റെ ഭാഗത്ത് വച്ചാണ് പാമ്പുകടിയേറ്റത്. ഷംനയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോത്തന്‍കോട് വിദ്യാര്‍ഥിനിയെയും പാമ്പുകടിച്ചു. വേങ്ങോട് സ്വദേശിനി ദുര്‍​ഗ (18)യെയാണ് പാമ്പുകടിച്ചത്. കുട്ടിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരം എന്നാണ് വിവരം.

SCROLL FOR NEXT