വയനാട്: സുൽത്താൻ ബത്തേരിയിൽ ഒരു വിദ്യാർഥിക്ക് കൂടി ഷിഗല്ല രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് കനത്ത ജാഗ്രത പുലർത്തുകയാണ്. രോഗ വ്യാപനമുണ്ടായ നെന്മേനി പഞ്ചായത്തിൽ ആൾകൂട്ട നിയന്ത്രണം തുടരനാണ് തീരുമാനം. കോളിയാടി മാർ ബസേലിയോസ് എയുപി സ്കൂളിലെ വിദ്യാർഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം സ്ഥിരീകരിച്ച വിദ്യാർഥികളുടെ എണ്ണം ഒൻപതായി.
ഇനി ഏഴ് വിദ്യാർഥികളുടെ സാമ്പിളുകളുടെ ഫലം വരാനുണ്ട്. നിലവിൽ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും ഷിഗെല്ല ബാധിച്ച കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമാണെന്നും ജില്ല ആരോഗ്യ വിഭാഗം അറിയിച്ചു. ഇതുവരെ 502 പേരാണ് രോഗ ലക്ഷണങ്ങളോടെ ബത്തേരിയിൽ ചികിത്സ തേടിയത്. നിലവിൽ ബത്തേരിയിലെ വിവിധ ആശുപത്രികളിലായി 44 പേർ ചികിൽസയിലാണ്.
അതേസമയം, സമ്പർക്കത്തിലൂടെ രോഗം പകരുന്നത് ഒഴിവാക്കാൻ മൂന്ന് പഞ്ചായത്തിലും ബത്തേരി നഗരസഭയിലും സ്കൂളുകൾക്ക് അവധി നൽകിയിരിക്കുകയാണ്. കുട്ടികളുമായി പുറത്തു പോകുന്നതും പരിപാടികളിൽ പങ്കെടുക്കുന്നതും ഒഴിവാക്കണമെന്ന് രക്ഷിതാക്കളോട് ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.