തിരുവനന്തപുരം: യോഗയുടെ പ്രാധാന്യം ഓർമിപ്പിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ. യോഗയ്ക്ക് ജാതിയോ മതമോ വർണവിവേചനമോ ഇല്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. പണ്ട് ഋഷ്യവര്യന്മാർ യോഗ അഭ്യസിച്ചിരുന്നതായി പുരാണങ്ങളിൽ പറയുന്നുണ്ട്.
അതുകൊണ്ടാവാം അതിന് ചില നിറങ്ങൾ നൽകുന്നത്. ആരോഗ്യം നില നിർത്താനുള്ള ഒരു മാർഗം ആണ് യോഗയെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യം ഇല്ലാത്ത വ്യക്തിക്ക് ആയുസ് കുറയും. മനുഷ്യൻ്റെ ആരോഗ്യം വീണ്ടെടുക്കാൻ വ്യായാമം ആവശ്യമാണ്.
തൻ്റെ വ്യായാമ രീതി നടത്തമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. അത് ഇലക്ഷൻ ആയാൽ പോലും മുടക്കാറില്ല. വ്യായാമത്തിലൂടെ കിട്ടിയ ആരോഗ്യമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സഹായകമായത്. തൻ്റെ പിതാവിൻ്റെ ആരോഗ്യ രഹസ്യം രാവിലെയുള്ള നടത്തമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
വിഎസിൻ്റെ ദിനചര്യയുടെ ഭാഗമായിരുന്നു യോഗ. ദീർഘായുസുള്ള രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും മാത്രം ഗാന്ധിജിയെ ഓർക്കുന്നത് പോലെയാകരുത് യോഗ ചെയ്യുന്നതെന്നും കെ. മുരളീധരൻ ഓർമിപ്പിച്ചു.