ആലപ്പുഴ: കുട്ടനാട്ടിലെ വെള്ളപ്പൊക്ക ദുരിതത്തിൽ രാഷ്ട്രീയ വിവാദം കൊഴുക്കുന്നു. പ്രദേശത്തെ വെള്ളപ്പൊക്കത്തിന് പിന്നിൽ തോട്ടപ്പള്ളി സ്പിൽവേയുടെ അശാസ്ത്രീയ നിർമാണമെന്ന് മുൻ മന്ത്രി കൂടിയായ സജി ചെറിയാൻ വിമർശിച്ചു.സ്പിൽവേയിൽ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് മന്ത്രി മോൻസ് ജോസഫ് പ്രതികരിച്ചു. വിവാദത്തിനിടെ തോട്ടപ്പള്ളിയിലെ മാലിന്യനീക്കം ഉടൻ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് എൽ ഡി എഫ് പ്രതിഷേധമാർച്ച് സംഘടിപ്പിച്ചു, പരാതികളുയർന്ന സാഹചര്യത്തിൽ റവന്യു മന്ത്രി എ. പി. അനിൽകുമാർ കുട്ടനാട്ടിലെത്തി.
അതിശക്ത മഴ ലഭിച്ചില്ലെങ്കിലും, പത്തനംതിട്ടയിലും കോട്ടയത്തും പെയ്ത അതിതീവ്ര മഴയാണ് ആലപ്പുഴ ജില്ലയെ മുക്കിയത്. കിഴക്ക് നിന്നും ഒഴുകിയെത്തിയ വെള്ളം, അറബിക്കടലിലേക്ക് ഒഴികിപ്പോകാതെ വന്നതോടെ അപ്പർ കുട്ടനാട് ഉൾപ്പെടെ വെള്ളക്കെട്ടായി. പുഴകളിലെ വെള്ളത്തിന്റെ ഒഴുക്ക് തടഞ്ഞത് തോട്ടപ്പള്ളി സ്പിൽവേയാണ് എന്ന ആരോപണമാണ് ശക്തമാകുന്നത്. സ്പിൽവേയിൽ മാലിന്യം കെട്ടികിടന്നതും, പൊഴി മുറിക്കാതിരുന്നതും തിരിച്ചടിയായെന്നാണ് ആക്ഷേപം. അശാസ്ത്രീയമായി നിർമ്മിച്ചിരിക്കുന്ന തോട്ടപ്പള്ളി സ്പിൽവേ പൊളിച്ചുകളയണമെന്ന് മുൻ മന്ത്രിയും സി പി ഐ എം സംസ്ഥാന സെക്രെട്ടറിയേറ്റ് അംഗവുമായ സജി ചെറിയാൻ. സർക്കാർ തീരുമാനമെടുത്താൽ പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണയും പ്രഖ്യാപിച്ചു.
ന്യൂസ് മലയാളം ലീഡേഴ്‌സ് മോർണിംഗിൽ മുൻ മന്ത്രി നടത്തിയ രാഷ്ട്രീയ ആരോപണത്തോട് ജലവിഭവ മന്ത്രി മോൻസ് ജോസഫ് പ്രതികരിച്ചു. തോട്ടപ്പള്ളിയിൽ ഒരു പ്രശ്നവും ഇല്ലെന്നും വെള്ളം ഒഴുകി പോകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.തോട്ടപ്പള്ളിയിലെ നീരൊഴുക്ക് തർക്കം തുടരുന്നതിനിടെ, ഉടനടി മാലിന്യനീക്കം ആവശ്യപ്പെട്ട് എൽ ഡി എഫ് പ്രതിഷേധവുമായി രംഗത്തെത്തി. ചെങ്ങന്നൂർ ആർടി ഓഫീസിലേക്ക് എൽ ഡി എഫ് മാർച്ച് സംഘടിപ്പിച്ചു. ചെങ്ങന്നൂർ തിരുവല്ല കുട്ടനാട് ഭാഗങ്ങളിൽ വെള്ളം തങ്ങിനിൽക്കുന്നുവെന്നും പല ദുരിതാശ്വാസ ക്യാമ്പുകളിലും ദുരിതമെന്ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ മഹേന്ദ്രൻ പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഇനി ആരും വരരുതെന്ന കോട്ടയം കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി ഗോപിയുടെ ശബ്ദസന്ദേശവും പുറത്തുവന്നു. ക്യാമ്പിൽ സൗകര്യങ്ങൾ ഇല്ലെന്നും വെള്ളത്തിന് ക്ഷാമം ഉണ്ടെന്നും ശബ്ദരേഖയിൽ എ.പി ഗോപി വെളിപ്പെടുത്തി.
നിലവിൽ ആറായിരത്തോളം പേരാണ് ആലപ്പുഴയിലെ 76 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത്. ചെങ്ങന്നൂരിലെ പല പ്രദേശങ്ങളിൽ നിന്നും വെള്ളം ഇറങ്ങി തുടങ്ങിയെങ്കിലും ചെന്നിത്തലയിൽ ഇന്നലെ വൈകിട്ട് പുതിയൊരു ക്യാമ്പ് തുറക്കേണ്ടി വന്നു. ആലപ്പുഴ ജില്ലയിൽ ഇന്ന് കാർത്തികപ്പള്ളി ചെങ്ങന്നൂർ കുട്ടനാട് താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. എസി റോഡിൽ ഉൾപ്പെടെ ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്.