മഴ ഫയൽ ചിത്രം
KERALA

സംസ്ഥാനത്ത് അതിശക്തമായ മഴ; പതിനൊന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടാകില്ലെന്ന് അതാത് ജില്ലകളിലെ കളക്ടർമാർ അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്നു. വടക്കൻ ജില്ലകളിലും, മധ്യകേരളത്തിലും കനത്ത മഴയാണ് ലഭിച്ചത്. കാലവർഷം ശക്തിപ്രാപിച്ച സാഹചര്യത്തിൽ വടക്കൻ കേരളത്തിലെ അഞ്ച് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ടും, ഒൻപത് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കടലാക്രമണ സാധ്യത കണക്കിലെടുത്ത് തീരപ്രദേശങ്ങളിൽ ജാഗ്രത മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നാളെ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, തൃശൂര്‍, വയനാട്, എറണാകുളം, മലപ്പുറം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നൽകിയിട്ടുണ്ട്. അമ്പലപ്പുഴ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി നൽകി. മാഹിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിട്ടുണ്ട്. അതേസമയം, മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടാകില്ലെന്ന് അതാത് ജില്ലകളിലെ കളക്ടർമാർ അറിയിച്ചു.

അതേസമയം, അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതിതീവ്ര മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കോഴിക്കോട് ജില്ലയിൽ ഒളവണ്ണ ഒടുംബ്ര കള്ളിക്കുന്നിൽ അഷ്‌റഫിന്റെ വീടിന്റെ സംരക്ഷണ ഭിത്തി തകർന്നു. പതിനഞ്ച് മീറ്ററോളം വരുന്ന കരിങ്കൽകെട്ടാണ് തകർന്നത്. കുറ്റ്യാടി, കാവിലുംപാറ, മരുതോങ്കര മലയോര മേഖലകളിൽ ശക്തമായ മഴ പെയ്തതോടെ തോട്ടിൽപ്പാലം പുഴയിലൂടെ മലവെള്ളം ഒഴുകിയെത്തി. ഇതോടെ റോഡുകളിൽ വെള്ളം കയറി.

സുൽത്താൻബത്തേരിയിൽ ദൊട്ടപ്പൻകുളത്തിന് സമീപം ദേശീയപാതയിലേക്ക് മരം മറിഞ്ഞുവീണു. പാലക്കാട് തൃത്താല വട്ടത്താണിയിൽ മരച്ചില്ല പൊട്ടി കാറിന് മുകളിലേക്ക് പതിച്ചു. തൃത്താലയിൽ നിന്നും ആലൂർ ഭാഗത്തേക്ക് ഓടിക്കൊണ്ടിരിക്കുന്ന കാറിനു മുകളിലേക്കാണ് മരക്കൊമ്പ് വീണത്. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ വൻദുരന്തം ഒഴിവായി. അട്ടപ്പാടി ചുരത്തിൽ പാറ വീണ് ഗതാഗതം തടസ്സപ്പെട്ടു. ഒൻതാം വളപ്പിലാണ് കൂറ്റൻ പാറയും മണ്ണും ഇടിഞ്ഞ് വീണത്. മണ്ണാർക്കാട് തെങ്കര കോൽപ്പാടം പാലത്തിലും വെള്ളംകയറി. ശിരുവാണി അണക്കെട്ട് തുറന്നതോടെ മണ്ണാർക്കാട് കുന്തിപ്പുഴയിലും തൂതപ്പുഴയുടെ കൈവരിയായ മുറിയങ്കണ്ണി പുഴയിലും ജലനിരപ്പ് ഉയർന്നു. മണ്ണാർക്കാട്, അലനല്ലൂർ. കണ്ണംകുണ്ട്, ഭാഗത്തും വെള്ളം കയറി.

മഴക്കെടുതിയിൽ കോട്ടയത്ത് ഒരു മരണം റിപ്പോർട്ട് ചെയ്തു. എരുമേലി ചെറുവള്ളി എസ്റ്റേറ്റ് ജീവനകാരനായ മുനിയ സ്വാമിയാണ് മരിച്ചത്. പലയിടത്തും വലിയ നാശനഷ്ടമുണ്ടായി. കനത്ത മഴയിൽ മരം കടപുഴകിവീണ് ഗതാഗതം സ്തംഭിച്ചു. ചുങ്കം മെഡിക്കൽ കോളേജ് ബൈപ്പാസിൽ പാലത്തിന് സമീപമുണ്ടായിരുന്ന കൂറ്റൻ മരമാണ് കടപുഴകി വീണത്. ചുങ്കത്ത് ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മരം വീണുണ്ടായ അപകടത്തിൽ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഇടുക്കി വാളറ ദേശീയ പാതയിൽ റോഡിലേക്ക് ഇല്ലിമുളകൾ വീണു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. നെയ്യാർ, മലങ്കര ഡാമുകളുടെ ഷട്ടർ തുറന്നതോടെ തീരത്ത് ജാഗ്രത നിർദേശം നൽകി. നെയ്യാർ ഡാമിന്റെ ഷട്ടർ നാല്പത് സെന്റിമീറ്ററാണ് ഉയർത്തിയത്. മലങ്കര ഡാമിന്റെ മുഴുവൻ ഷട്ടറുകളും ഉയർത്തി. പമ്പാനദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുർന്ന് പമ്പാ സ്നാനത്തിന് താത്കാലിക നിയന്ത്രണം ഏർപ്പെടുത്തി. മലകയറുമ്പോൾ ഭക്തർ ജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്.

ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാനത്തെ വിവിധ നദികളിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, കാസർഗോഡ് ജില്ലയിലെ കരിയങ്കോട്, നീലേശ്വരം, മൊഗ്രാൽ എന്നീ നദികളുടെ കരയിലുള്ളവർ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.

SCROLL FOR NEXT