KERALA

തൃശൂരിൽ മിന്നൽ ചുഴലി, വടക്കൻ കേരളത്തിൽ മഴ ശക്തം; വ്യാപക നാശനഷ്ടം

മണ്ണിടിച്ചിൽ സാധ്യത മുന്നിൽ കണ്ട് മറ്റത്തൂരിൽ 10 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: സംസ്ഥാനത്ത് മഴ ശക്തമായതോടെ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. തൃശൂരിൽ ഉണ്ടായ മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം ഉണ്ടായി. വില്ലടം, വിൽവട്ടം ചേറൂർ മേഖലകളിലാണ് മിന്നൽ ചുഴലി അടിച്ചത്.

മണ്ണിടിച്ചിൽ സാധ്യത മുന്നിൽ കണ്ട് മറ്റത്തൂരിൽ 10 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ഗവൺമെൻ്റ് എൽപി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. കനത്ത മഴയെ തുടർന്ന് കണ്ണൂർ നഗരത്തിൽ കെട്ടിടം ഇടിഞ്ഞുവീണു. വൈദ്യുതി ലൈനിന് മുകളിലേക്കാണ് കെട്ടിടവും മതിലും വീണത്. കോർപ്പറേഷൻ്റെ ശുചീകരണ തൊഴിലാളികൾ സംഭവസ്ഥലത്ത് നിന്ന് മാറിയതിന് പിന്നാലെയാണ് കെട്ടിടം ഇടിഞ്ഞുവീണത്. വൻ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്.

കോഴിക്കോട് തോട്ടുമുക്കം കിഴക്കേപറമ്പിൽ ബാബുവിൻ്റെ വീടിൻ്റെ ചുറ്റുമതിൽ ഇടിഞ്ഞു. കനത്ത മഴയിൽ മണ്ണ് കുതിർന്നതാണ് മതിൽ ഇടിയാൻ കാരണമായത്. ഇന്നലെ അർധരാത്രിയാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല.

എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. നവീകരണ പ്രവർത്തനം നടത്തിയിട്ടും വെള്ളക്കെട്ട് അനുഭവപ്പെടുന്നത് യാത്രക്കാരെ വലച്ചു. തൃശൂർ നടത്തറ പൂച്ചട്ടി ഭവൻസ് സ്കൂൾ കെട്ടിടത്തിന് മുകളിലേക്ക് മരം വീണ് അപകടം സംഭവിച്ചു. രക്ഷിതാക്കളുടെ വാഹനങ്ങളുടെ മുകളിലേക്ക് മരം വീണു. നിരവധി വാഹനങ്ങൾക്ക് അപകടത്തിൽ തകർന്നു.

പെരിയാറിൽ വള്ളം മറിഞ്ഞ് കാണാതായ യുവാവിനായി തിരച്ചിൽ പുനരാരംഭിച്ചു. ഇന്നലെ രാത്രിയാണ് ആലപ്പുഴ സ്വദേശി അഖിലിലും സുഹൃത്തും സഞ്ചരിച്ച വള്ളം മുങ്ങിയത്. പെരുമ്പാവൂർ, കോതമംഗലം ഫയർഫോഴ്‌സുകളുടെ നേതൃത്വത്തിൽ ആണ് തെരച്ചിൽ. ആലപ്പുഴ സ്വദേശിയാണ് കാണാതായ അഖിൽ. ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് നീന്തി രക്ഷപ്പെട്ടിരുന്നു.

SCROLL FOR NEXT