തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ശക്തമായ വേനൽമഴ. വയനാട്ടിൽ മഴയ്‌ക്കൊപ്പം ആലിപ്പഴ വർഷവും ഉണ്ടായി. വൈകീട്ട് മൂന്ന് മണിയോടെയാണ് മഴ ആരംഭിച്ചത്. പാപ്ലശേരി മൂന്നാനക്കുഴി റോഡിന് കുറുകെ മരം വീണു. പാപ്ലശേരി, കവളമറ്റം മേഖലകളിൽ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
എറണാകുളം മുവാറ്റുപുഴയിലും കനത്ത മഴയിൽ മരങ്ങൾ കട പുഴകി. ആട്ടായത്താണ് മരങ്ങൾ കടപുഴകി വീണത്. ഇലക്ട്രിക് പോസ്റ്റുകളും പൊട്ടിവീണു. സംഭവത്തിൽ ആർക്കും പരിക്കുകളില്ലെന്നും വീടിന് കേടുപാടുകൾ ഉണ്ടെന്നും നാട്ടുകാർ പറഞ്ഞു.
എറണാകുളം ജില്ലയിൽ അതിശക്തമായ മഴയാണ് പെയ്തത്. ശക്തമായ കാറ്റിൽ ആലുവയിൽ മരങ്ങൾ കടപുഴകി. ചിലയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയും ഉണ്ടായി. നഗരത്തിലും ശക്തമായ മഴ പെയ്തു.
ഇടക്കൊച്ചി അരൂർ ഹൈവേയിൽ വൈദ്യുതി ലൈനിലേക്ക് തെങ്ങ് ഒടിഞ്ഞുവീണ് വൈദ്യുതി ബന്ധം തകരാറിലായി. പള്ളുരുത്തി മുതലുള്ള പ്രദേശങ്ങളിലാണ് വൈദ്യുതി ബന്ധം തകരാറിലായത്. ഇടക്കൊച്ചി സെൻ്റ്. ലോറൻസ് പള്ളിക്ക് സമീപമാണ് സംഭവം.