എറണാകുളം: തിരുവനന്തപുരം നഗരസഭയിലെ കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കി ഹൈക്കോടതി. 20 കൗണ്‍സിലര്‍മാരുടെയും സത്യപ്രതിജ്ഞ അസാധുവാണെന്ന കണ്ടെത്തലിനെ തുടർന്നാണ് സത്യപ്രതിജ്ഞ റദ്ദാക്കിയത്. നാലാഴ്ചയ്ക്കകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നും ഹൈക്കോടതി നിർദേശിച്ചു. ദൈവങ്ങളുടെയും വ്യക്തികളുടെയും പേരെടുത്ത് പറഞ്ഞുള്ള സത്യപ്രതിജ്ഞയാണ് അസാധുവെന്ന് കോടതി കണ്ടെത്തിയത്.
സിപിഐഎം കൗൺസിലർ എസ്.പി. ദീപക്ക് നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി. ഭരണഘടനാ ചട്ടങ്ങൾ അനുസരിച്ച് അംഗങ്ങളെ അയോഗ്യരാക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കി വീണ്ടും സത്യപ്രതിജ്ഞ ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ദൈവങ്ങളുടെയും വ്യക്തികളുടെയും പേരെടുത്ത് പറഞ്ഞുള്ള സത്യപ്രതിജ്ഞ നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോർപറേഷൻ സെക്രട്ടറി, ജില്ലാ കളക്ടർ, തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവർക്ക് പരാതി നൽകിയത്. തിരുവനന്തപുരം കോർപ്പറേഷൻ നിയമസഭകക്ഷി നേതാവ് എസ്.പി. ദീപക്കിനൊപ്പം ജില്ലാ സെക്രട്ടറി വി. ജോയിയും പരാതി നൽകിയിരുന്നു.