KERALA

സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം; ഡാറ്റ ചോര്‍ച്ച വിവാദത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

വ്യക്തിഗത വിവരങ്ങള്‍ എങ്ങനെയാണ് പുറത്തുപോയതെന്ന് ഹൈക്കോടതി ചോദിച്ചു.

Author : കവിത രേണുക

കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെ ഡാറ്റ ചോര്‍ച്ച വിവാദത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. വ്യക്തിഗത വിവരങ്ങള്‍ക്ക് എന്ത് സുരക്ഷയാണ് ഉള്ളതെന്ന് ഹൈക്കോടതി ചോദിച്ചു.ഏതൊരാള്‍ക്കും വിവരങ്ങള്‍ ലഭിക്കുമോ? മുഖ്യമന്ത്രിയുടെ ഓഫീസ് കൂടുതല്‍ സന്ദേശങ്ങള്‍ അയയ്ക്കരുതെന്നും ഹൈക്കോടതി സര്‍ക്കാരിനോട് പറഞ്ഞു.

സര്‍ക്കാര്‍ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി എന്ന് ആരോപിച്ച് നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാരിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

വ്യക്തിഗത വിവരങ്ങള്‍ എങ്ങനെയാണ് പുറത്തുപോയതെന്ന് ഹൈക്കോടതി ചോദിച്ചു. ഇനി ഇത്തരം വിവരങ്ങള്‍ ഒന്നുംതന്നെ പുറത്തു വിടരുത്. ഒരു സന്ദേശങ്ങളും സര്‍ക്കാര്‍ അയക്കരുതെന്നും കോടതി വിമര്‍ശിച്ചു.

സംഭവത്തില്‍ ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ട് സര്‍ക്കാരിന് നോട്ടീസ് അയച്ചു. എവിടെ നിന്നാണ് വ്യക്തിഗത വിവരങ്ങള്‍ ലഭിച്ചത് എന്ന് അറിയിക്കണം. സ്വകാര്യതിയലേക്കുള്ള കടന്നുകയറ്റമാണെന്നും വ്യാഴാഴ്ച തന്നെ വിശദീകരണം നല്‍കണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിമര്‍ശനം ഉന്നയിച്ചത്. കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതാക്കളാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. സ്പാര്‍ക്ക് പ്രോജക്ട് മാനേജ്‌മെന്റിന് നല്‍കിയ സര്‍ക്കാര്‍ ജീവനക്കാരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ദുരുപയോഗം ചെയ്തുവെന്നാണ് ഹര്‍ജി. ആക്ഷേപം ഗുരുതരമാണെന്നും കോടതി ചൂണ്ടിക്കാണിക്കുന്നു.

SCROLL FOR NEXT