തെരുവുനായ ആക്രമണത്തിൽ സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി. വന്യജിവി ആക്രമണത്തെ പോലെ തെരുവുനായ ആക്രമണത്തെയും ദുരന്തനിവാരണ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്നും ജസ്റ്റിസ് സി.എസ്. ഡയസ് വ്യക്തമാക്കി. സംസ്ഥാനത്തെ തെരുവുനായ പ്രശ്നം അതിഗുരുതരമാണെന്നും കോടതി വിമർശിച്ചു.
മൃഗങ്ങളുടെ അവകാശത്തേക്കാൾ വലുതാണ് മനുഷ്യാവകാശമെന്ന് മനസിലാക്കിയേ പറ്റൂവെന്നും ഹൈക്കോടതി. തെരുവനായകളുടെ കടിയേറ്റ് അടുത്ത ബന്ധുക്കൾ നഷ്ടമാകുന്നവർക്കും നേരിട്ട് കടിയേൽക്കുന്നവർക്കും മാത്രമേ അതിന്‍റെ വേദന മനസിലാകു. മനുഷ്യൻ മൃഗങ്ങളെ കടിച്ചാൽ മാത്രമല്ല മൃഗങ്ങൾ മനുഷ്യനെ കടിച്ചാലും കേസെടുക്കണമെന്നും ഹൈക്കോടതി.
മൃഗസ്നേഹികളെ തെരുവുനായ്ക്കളുടെ സംരക്ഷണം ഏൽപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടതാണ്. അസോസിയേഷൻ രൂപീകരിക്കാൻ കേസിൽ കക്ഷി ചേർന്ന മൃഗസ്നേഹികളോട് കോടതി നിർദേശിക്കുകയും ചെയ്തു. സംസ്ഥാനത്തെ തെരുവുനായ പ്രശ്നം അതിഗുരുതരമാണ്. പ്രഭാത നടത്തത്തിന് പോകുന്നവർ പട്ടി കടിയേൽക്കാതെ തിരിച്ചു വരുമെന്ന് ഒരു ഉറപ്പുമില്ലാത്ത സ്ഥിതി ഗൗരവത്തോടെ കാണണം. ചില്ലു കൊട്ടാരത്തിലിരുന്നു ആർക്കും എന്തും പറയാനാവും. നടപ്പാക്കാൻ കഴിയുന്ന പരിഹാര മാർഗങ്ങളാണ് സർക്കാറിൽ നിന്നടക്കം ഉണ്ടാകേണ്ടതെന്നും കോടതി വ്യക്തമാക്കി.
തെരുവുനായകൾ മനുഷ്യരെ ആക്രമിച്ചാൽ തദ്ദേശ സ്ഥാപന സെക്രട്ടറിക്കെതിരെ നടപടിയെടുക്കണമെന്നും കോടതി പറഞ്ഞു. പ്രശ്നം സർക്കാർ ഗൗരവത്തോടെ കാണണം. നായ്ക്കളെ ദയാവധത്തിന് വിധേയമാക്കുന്നതല്ല പരിഹാരം, മറിച്ച് ശാസ്ത്രീയമായ വന്ധ്യംകരണവും പുനരധിവാസവുമാണ് വേണ്ടതെന്ന നിലപാട് കോടതി നേരത്തെയും സ്വീകരിച്ചിട്ടുണ്ട്. എന്നാൽ ആക്രമണങ്ങളിൽ പരിക്കേൽക്കുന്നവർക്ക് നഷ്ടപരിഹാരം അതിവേഗം ലഭ്യമാക്കാൻ ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.