പൊലീസ് ഉദ്യോഗസ്ഥർ ക്രിമിനൽ പശ്ചാത്തലമുള്ളവരെ നിരീക്ഷിക്കാനെന്ന പേരിൽ അസമയത്ത് വീടുകളിൽ മുട്ടുന്നതും കടന്നുകയറുന്നതും വിലക്കി ഹൈക്കോടതി. എല്ലാവർക്കും അവരുടെ വീട് അമ്പലമോ കൊട്ടാരമോ പോലെയാണെന്നും അതിന്റെ പവിത്രത ഇത്തരം പ്രവൃത്തികളിലൂടെ കളങ്കപ്പെടുത്തരുതെന്നും കോടതി ഓർമിപ്പിച്ചു.
രാത്രി വീട്ടിൽ പരിശോധനയ്ക്കെത്തിയപ്പോൾ അധിക്ഷേപിച്ചെന്നും കൃത്യനിർവഹണം തടസപ്പെടുത്തിയെന്നും ആരോപിച്ച് കൊച്ചി മുണ്ടംവേലി സ്വദേശിക്കെതിരേ തോപ്പുംപടി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ ഉത്തരവ്.
ക്രിമിനൽ പശ്ചാത്തലമുള്ളവർ വീണ്ടും കുറ്റകൃത്യത്തിലേക്ക് നീങ്ങുമെന്നുണ്ടെങ്കിൽ സൂക്ഷ്മ നിരീക്ഷണത്തിനു അനുമതിയുണ്ട്. എന്നാൽ വീടുകളിൽ അസമയത്ത് മുട്ടാനോ കടന്നുകയറാനോ ഒരു അധികാരവും പൊലീസിനില്ലെന്ന് കോടതി വ്യക്തമാക്കി.