തിരുവനന്തപുരം: ആർആർടിഎസ് അതിവേഗ റെയിലുമായി മുന്നോട്ട് പോകാനുള്ള സംസ്ഥാന സർക്കാർ ഉത്തരവിൽ പ്രതികരിച്ച് മന്ത്രി കെ.എൻ. ബാലഗോപാൽ. ഇപ്പോൾ ഇറങ്ങിയത് പ്രിൻസിപ്പൽ ഉത്തരവാണ്. കേന്ദ്ര ഗവൺമെന്റുമായി സംസാരിച്ചിട്ടുണ്ട്. സ്റ്റഡി ചെയ്തു മുന്നോട്ടു പോകാനാവുമെന്നും കെ.എൻ. ബാലഗോപാൽ പ്രതികരിച്ചു.
ബജറ്റിലെ അവഗണനയിൽ ഇടപെടേണ്ടത് കേരളത്തിൽ നിന്നുള്ള എംപിമാരാണെന്നും ബാലഗോപാൽ പറഞ്ഞു. യുഡിഎഫ് ഒരക്ഷരം പാർലമെന്റിൽ സംസാരിച്ചിട്ടില്ല. നിയമസഭയിൽ സംസാരിക്കാനേ അനുവദിക്കുന്നില്ല. കേരളത്തിൻ്റെ താൽപര്യമൊന്നും ഒരു താൽപര്യമല്ല. പരമാവധി നുണ പ്രചരിപ്പിക്കാനുളള ശ്രമമാണെന്നും ബാലഗോപാൽ പറഞ്ഞു.
ആർആർടിഎസ് അതിവേഗ റെയിലുമായി മുന്നോട്ട് പോകാൻ സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു. ആർആർടിഎസ് പ്രായോഗികവും പൊതു അംഗീകാരവുമുള്ള മാതൃകയാണെന്നാണ് ഉത്തരവിൽ പറയുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ 20 ശതമാനം വീതം വിഹിതവും അന്താരാഷ്ട്ര ധനസ്ഥാപനങ്ങളിൽ നിന്ന് 60 ശതമാനം വായ്പയും എടുത്താകും പദ്ധതി നടപ്പാക്കുക. റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (RRTS) പ്രായോഗികവും സാമൂഹികമായി അംഗീകരിക്കാവുന്നതുമായ ഒരു അതിവേഗ റെയിൽ സംവിധാനമാണ്. ഇതിന്റെ വിജയകരമായ മാതൃകയാണ് ഡൽഹി - മീററ്റ് ആർആർടിഎസ് പദ്ധതി. തൂണുകളിൽ ഉയർത്തിയ രൂപത്തിൽ ഇത് നടപ്പിലാക്കാൻ കഴിയുന്നതിനാൽ, സംസ്ഥാനത്തെ മെട്രോ റെയിൽ പദ്ധതികളുമായി ഇതിനെ സംയോജിപ്പിച്ച് ഏകീകൃത മൾട്ടി-മോഡൽ ഗതാഗത സംവിധാനം സൃഷ്ടിക്കാൻ സാധിക്കുമെന്നും ഉത്തരവിൽ പറയുന്നു.