തിരുവനന്തപുരം: തലസ്ഥാനത്ത് ഇഡി ഉദ്യോഗസ്ഥർക്ക് നേരെ ഉണ്ടായ ആക്രമണം ആസൂത്രിതമായ ഗൂഢാലോചനയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എത്ര ഉന്നതനായാലും നിയമം കൈയിലെടുക്കാൻ അനുവദിക്കില്ല. നിയമവാഴ്ച കൈയിലെടുക്കാനുള്ള ശ്രമമാണ് കഴിഞ്ഞ ദിവസങ്ങളിൽ സിപിഐഎമ്മിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായത്.
അക്രമം നടത്തിയവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. എത്ര വലിയ ഉന്നതനായാലും നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. പത്ത് വർഷം ഭരിച്ചവരാണ് ഇത്തരം പ്രവർത്തികളിലേക്ക് കടക്കുന്നത്.
ഇഡിക്ക് സുരക്ഷ ഒരുക്കുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ല. റെയ്‌ഡിനെ കുറിച്ച് മുൻകൂട്ടി അറിയിച്ചിരുന്നെങ്കിൽ ശരിയായി പ്രതിരോധിക്കാമായിരുന്നു. കണ്ണൂരിലും കോഴിക്കോടും ഇഡി സുഗമമായി പരിശോധന നടത്തി പോയി. എന്നാൽ തിരുവനന്തപുരത്ത് മാത്രം അക്രമം ഉണ്ടായത് പരിശോധിക്കേണ്ടതാണെന്നും ചെന്നിത്തല പറഞ്ഞു.
പ്രതിഷേധിക്കുന്നതിനോട് സർക്കാർ എതിരല്ല. എന്നാൽ അക്രമ സംഭവത്തിലേക്ക് പ്രതിഷേധം കടക്കരുതെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. ഇഡി റെയ്‌ഡിനെ കുറിച്ച് നേരത്തെ അറിയില്ലായിരുന്നുവെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു.